പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Wednesday, November 25, 2009

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.

നാടിന്ന് അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കു മൂലകാരണം ബാബറി മസ്ജിദിന്റെ തകര്‍ച്ചയും കുറ്റവാളികള്‍ക്കു കൈവന്ന അധികാരവുമാണ്. അതു രണ്ടും നേടി എന്നതു തന്നെയാണ് പോഷിപ്പിക്കപ്പെടുന്ന ഹൈന്ദവ തീവ്രവാദങ്ങള്‍ക്കും കാരണം.

ഇടക്കിടക്കു ആര്‍ക്കും വേണ്ടാത്ത ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാട്ടി കൊതിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു അധിര്കാരി വര്‍ഗ്ഗം. ഓരോ റിപ്പോര്‍ട്ടും വിളിച്ചു പറയുന്നത് തികഞ്ഞ ആക്ഷേപമാണ്. ന്യൂനപക്ഷങളേ നിങള്‍ക്കീ നാട്ടില്‍ ഒന്നുമില്ല എന്നു വിളിച്ചു പറഞ്ഞു മണ്ഡലും സച്ചാറു‌മെല്ലാം‍. ബാബരി മസ്ജിദിന്റെ തകര്‍ക്കലോടൊപ്പം മുംബൈയില്‍ നടത്തിയ അസൂത്രിത കലാപത്തിന്റെ കഥ പറഞ്ഞു ജസ്റ്റിസ് ശ്രീകൃഷ്ണ. അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകള്‍? പ്രതിരോധം പാപമല്ലെന്നു കുറച്ചുപേരെങ്കിലും ചിന്തിക്കാന്‍ അതൊക്കെ വഴിയൊരുക്കിയെന്ന സത്യം നാം മറന്നു കൂടാ.

ന്യൂനപക്ഷമേ നിങള്‍ക്കായി ഞങള്‍ ചിലതൊക്കെ ചെയ്യുന്നു എന്നു പുറത്തു പറഞ്ഞു കൊണ്ട്, പുറത്തേക്കു വിടുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു സംഘപരിവാര്‍ ഒരുപക്ഷേ കോള്‍മയിര്‍ കൊള്ളുന്നുണ്ടാവും. ഗുജറാത്ത് കലാപത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ അഭിമാനിക്കുന്നതു മാധ്യമങ്ങളിലൂടെ നാം കണ്ടതല്ലെ? ബോംബയിലും ഒറീസയിലും ഗുജറാത്തിലുമൊക്കെ ന്യൂന പക്ഷങ്ങളെ കൊന്നു തള്ളാ‍ന്‍ നടത്തിയ പിഴവു പറ്റാത്ത ആസൂത്രണങള്‍, റിപ്പോര്‍ട്ടുകളില്‍ നിന്നും പുതിയ തലമുറയെ വായിച്ചു പഠിപ്പിക്കാം, പറ്റിയ പിഴവുകള്‍ പഠിച്ചു കുറ്റമറ്റ പുതിയവയെ സൃഷ്ടിക്കുകയുമാവാം അവര്‍ക്കു.

മതേതരത്വത്തിന്റെ മനസ്സാണിന്ത്യക്കെന്ന് മനസ്സിനെ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, അതങനെയല്ലെന്നു വിളിച്ചു പറയുന്ന തെളിവുകള്‍ നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നു. പള്ളി പൊളിച്ചാല്‍ ഇവിടെ അധികാരത്തിലെത്താമെന്നും, വര്‍ഗ്ഗീയ കലാപങ്ങളിലൂടെ അധികാരം നിലനിര്‍ത്താമെന്നും ചരിത്രം വിളിച്ചു പറയുന്നു.

ഭരണത്തിനും നിയമത്തിനും എല്ലാം വിട്ടു കൊടുത്തു നിശ്ശബ്ദരായി നോക്കി നിന്ന മുസ്ലിം സംഘടനകള്‍ക്കുമുണ്ട് ലിബറാന്റെ കൊട്ടു. പ്രതിരോധത്തിനു ആരെങ്കിലും ഇറങ്ങി തിരിച്ചിരുന്നെങ്കില്‍ അപ്പോഴും കിട്ടിയേനെ ഈ കൊട്ടു അതിന്റെ പേരില്‍. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മനസ്സില്‍ പുതിയ വിഭജനം നടന്നിട്ടു 2 പതിറ്റാണ്ടുകളാകുന്നു. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്തത്ര അകലത്തിലേക്കു ന്യൂനപക്ഷത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

തകര്‍ത്തതിന്റെ മുറിവുണക്കാന്‍ ഏറ്റവും ഉത്തമം പുനസൃഷ്ടിയാണ്. അതില്ലാതെയുള്ള എന്തും കണ്ണില്‍ പൊടിയിടലുകള്‍ മാത്രമേയാവൂ. നഷ്ടപ്പെട്ടവര്‍ഷങ്ങളും ചിലവായ ലക്ഷങ്ങളും അര്‍ത്ഥവത്താകണമെങ്കില്‍ അതിന്മേല്‍ ശക്തമായ നടപടികളുണ്ടാവണം.

Friday, October 30, 2009

ലൌ ജിഹാദിലൂടെ മതപരിവര്‍ത്തനം എന്ന ശുദ്ധ അസംബന്ധം

ഈ തലക്കെട്ടാണെന്റെ ഇപ്പോഴത്തെ അഭിപ്രായം. വാദങ്ങള്‍ കുറെ എഴുതി. പക്ഷെ, എന്തു അസത്യവും വിശ്വസിക്കുന്ന -അനീതി പ്രവര്‍ത്തിക്കുന്ന - അതിനെതിരെ പ്രവര്‍ത്തിക്കാത്ത - നാവിറങ്ങിപ്പോയ, സംഘടനകളും, സാംസ്കാരിക നായകന്മാരും, മാധ്യമങ്ങളും, ജനങ്ങള്‍ക്കും മുന്നില്‍ എന്തെഴുതിയിട്ടും എന്തു കഥ?

സത്യം, ഞാന്‍ നിരാശയുടെ പടു കുഴിയിലാണ്. ഇങ്ങനെയാണെങ്കില്‍ എന്റെ നാട് നാശത്തിലേക്കാണ് എന്നതാണ് പരമ സത്യം.

അതിനാല്‍, അതിനാല്‍ മാത്രം..........

നിരാശയോടെ, പ്രതിഷേധത്തോടെയും..........
ഉള്ളില്‍ പ്രണയവും, മതവും, വിശ്വാസവുമായി.........

ഒരു നീരുറവതേടി............

Friday, August 21, 2009

എന്താഡോ ഇങ്ങനൊക്കെ?


എന്റെ ഭാഷ :

വൈകുന്നേരം തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നുമിറങ്ങി സുഹൃത്തുമൊന്നിച്ചു സിറ്റിയിലേക്കു ഒരു യാത്രപോയി. സാധാരണ വണ്ടിയോടിക്കുന്നതു ഞാനായതിനാല്‍ റോഡിലെ നോട്ടം വിട്ടു ചുറ്റുവട്ടം നോക്കാന്‍ കഴിയാറില്ല. അന്നു പിന്നിലിരുന്നു കാഴ്ചകള്‍ കണ്ട്‌ നീങ്ങുന്നതിന്നിടയിലാണ്‌ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്‌. എല്ലാ കടകളുടെയും പേരുകള്‍ എഴുതിയിരിക്കുന്നതു ഇംഗ്ലീഷില്‍. പിന്നീട്‌ മലയാളം പേരുള്ളവയെ തിരയലായി പരിപാടി. പറ്റെ വേരറ്റുപോയിട്ടില്ലയെന്നു കാണിക്കാന്‍ കിട്ടി ചിലതൊക്കെ. അവിയില്‍ ഒട്ടുമിക്കതും രണ്ടാം പേരുകളായിരുന്നു. ഇത്തിരി വലിപ്പത്തിലെഴുതിയവര്‍ എച്‌. എസ്‌. ബി. സി, കൊഡക്‌ മഹീന്ദ്ര തുടങ്ങിയ മറുദേശ സ്ഥാപനങ്ങളും, വിദേശ മദ്യവും ചില തദ്ദേശീയ ബാങ്കുകളും, ലാഭം, ത്രിവേണി തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളും മാത്രം. പിന്നീട്‌ നാട്ടിന്‍ പുറമെന്നു ഞാന്‍ കരുതുന്ന എന്റെ നാട്ടില്‍ ചെന്നപ്പോഴും ശ്രദ്ധിച്ചു. അവിടെയും ഇംഗ്ലീഷിനു തന്നെ പ്രാമുഖ്യം. ഗ്രാമവും നഗരവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപോലെയായി.

എന്റെ വസ്ത്രധാരണം :
ഞാനും മുണ്ട്‌ ഉടുക്കുന്നത്‌ ചിങ്ങമൊന്നിന്റെ പുതുവത്സരപുലരിയിലും ഓഫീസിലെ പൂക്കളമത്സരത്തിന്റെ ദിനത്തിലും മാത്രമായി. പണ്ട്‌ വെള്ളിയാഴ്ചകളിലെയും, പെരുന്നാള്‍ ദിനത്തിലെയും പള്ളിയില്‍പോക്കും മുണ്ടിലായിരുന്നു. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ പോലും മുണ്ടില്‍ കയറുന്നതു അപൂര്‍വ്വം. പെരുന്നാളിന്ന് മുണ്ട്‌ കിട്ടാനായുള്ള വാശിപിടുത്തങ്ങള്‍ മറവിയിലേക്കു പോകാതെ ഓര്‍മ്മകളില്‍ തന്നെ ഒരു വാശിയോടെ നില്‍ക്കുന്നു. ഓഫീസ്‌ വിട്ടെത്തിയാല്‍ ആദ്യം കയറുന്ന കൈലിക്കും മുണ്ടിനും അല്‍പ്പം അകന്ന ബന്ധമെങ്കിലും ഉണ്ടെന്നതാണ്‌ ആശ്വാസം. അതുപോലെ തന്നെ, കൂടെ ജോലി ചെയ്യുന്നവരിലൊരാളെ (മലയാളി തന്നെ) മുണ്ടുടിപ്പിച്ചു ചിങ്ങമൊന്നിനെ വരവേറ്റപ്പോള്‍ "സ്വന്തമായി മുണ്ടുടുക്കാന്‍ അറിയാം" എന്നതില്‍ അഭിമാനം കൊള്ളലായിപ്പോള്‍.

എന്റെ ദേശം :
കഴിഞ്ഞുപോയതു 63-ആം സ്വാതന്ത്ര്യ ദിനം. ഇമെയില്‍ വഴും ഓര്‍ക്കൂട്ട്‌ വഴിയുമൊക്കെ ഒരുപാട്‌ ആശംസാ കാര്‍ഡുകള്‍ കിട്ടി. കാര്‍ഡുകള്‍ ചിലവില്ലാതെ അയച്ചാണെങ്കിലും ഐ.ടി. മേഖല എല്ലാ ദിനങ്ങളും ആഘോഷിക്കും. ഇത്തവണ കിട്ടിയ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ കാര്‍ഡുകളിലേറെയും ഭഗത്‌സിംഗും, രാജഗുരുവും, സുഭാഷ്‌ ചന്ദ്രബോസിനെയും കൊണ്ട്‌ നിറഞ്ഞവയായിരുന്നു. രക്തസാക്ഷികളെ വാഴ്ത്തുന്നവ. ഒരൊറ്റ ഗാന്ധിജിയെപ്പോലും കിട്ടിയില്ല എന്നതാണ്‌ എടുത്തു പറയേണ്ടുന്ന സംഗതി. ദേശസ്നേഹത്താല്‍ കൊല്ലാനും മരിക്കാനും നാം തയ്യാറാണ്‌, പൊരുതി വിജയിയായി ജീവിക്കാന്‍ നാം തയ്യാറാണോ എന്നിടത്താണ്‌ ശങ്ക. പൊരുതാനും മരിക്കാനും തയ്യാറായി ജീവിക്കാന്‍ നമ്മെ പഠിപ്പിച്ച മഹാന്‍ പാഠപുസ്തകങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുമ്പോള്‍ ഇതൊന്നും അത്ഭുതപ്പെടാനില്ല. അഹിംസാ മാര്‍ഗം മുറുകെപ്പിടിച്ചു രക്തസാക്ഷിത്വം വരിച്ചവര്‍ രണ്ടാം തരമെന്നു നമ്മുടെ സമൂഹം കരുതുന്നുവോ? മാര്‍ഗ്ഗവും ലക്ഷ്യവും വഴിമാറിപ്പോയാലും, പ്രവര്‍ത്തി തെറ്റിപ്പോകില്ലയെന്ന ഗുണം അഹിംസക്കുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്‌. യുദ്ധം പ്രഖ്യാപിച്ചെത്തുന്ന പ്രത്യക്ഷ ശത്രുവിനോട്‌ ആയുധപോരാട്ടം വേണം. എന്നാല്‍ ആ ശത്രുക്കളെയും രാജ്യത്തിനകത്തെ എതിരാളികളെയും നിലക്കു നിര്‍ത്താന്‍ ഏറ്റവും നല്ല ആയുധം അഹിംസയും, ക്ഷമയും, ബഹിഷ്കരണവും, സത്യാഗ്രഹവും, ഉപരോധവുമൊക്കെയുള്ള അഹിംസാ മാര്‍ഗങ്ങളല്ലേ? അമേരിക്കയുടേയും ചൈനയുടേയും പാകിസ്ഥാന്റെയും ഇസ്രായേലിന്റെയുമൊക്കെ സാധനങ്ങളെ കെട്ടിപ്പുണര്‍ന്നു അനുഭവിച്ചുകൊണ്ട്‌ അവരുടെ ചെയ്തികളെ കുറ്റം പറയുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളതു? മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഇറങ്ങും മുന്‍പ്‌ സ്വയം നിയന്ത്രിക്കാനൊരു ശീലം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു ബഹുസ്വര സമൂഹം അഹിംസ ശീലിച്ചേ മതിയാവൂ. കുറഞ്ഞപക്ഷം ശരി ചെയ്തില്ലെങ്കിലും തെറ്റു ചെയ്തില്ല എന്നു സമാശ്വസിക്കാന്‍ അതു പിന്നീട്‌ വക നല്‍കും. അക്രമത്തിനും ഉന്മൂലന സിദ്ധാന്തങ്ങള്‍ക്കും വേരോട്ടമുണ്ടാകുന്ന സമൂഹത്തില്‍ അശാന്തികള്‍ പടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്‌ സത്യം. നാമിന്നു കാണുന്നതും അതു തന്നെയല്ലേ?

എന്റെ സംസ്കാരം :
അബ്ദുല്‍കലാമും, മമ്മൂട്ടിയും, ഷാരൂഖ്‌ ഖാനും, ഇവ മൂന്നു വെറും പേരുകളല്ല. മൂന്നുപേരും അതുല്യ പ്രതിഭകള്‍. ഇവര്‍ക്കു മൂവര്‍ക്കും സാമ്യമുള്ളവസ്തുതകളില്‍ പ്രധാനപ്പെട്ടതു അവരുടെ മുസ്ലിം നാമവും കറുത്ത തൊലിയും തന്നെ. ഇതു രണ്ടും അമേരിക്കയെന്ന രാഷ്ട്രം ഭയക്കണം. കാരണം ഇവയടങ്ങിയ കോടിക്കണക്കിന്ന് മനുഷ്യരുടെ ആത്മാക്കളെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയവര്‍ ഭയപ്പെടാന്‍ യോഗ്യര്‍ തന്നെ. പക്ഷെ പ്രശ്നം മറ്റൊന്നാണ്‌. അവരുടെ ഭയത്തെ കയറ്റിയയച്ചു, മുസ്ലിം ഉന്മൂലനമെന്ന ആശയം വിളകൊയ്യുകയാണിന്ന്. വഴിയേ പോകുന്ന എതങ്കിലും കറുത്ത-മുസ്ലിമല്ല മമ്മൂട്ടിയും ഷാരൂഖും ശ്രീ. അബ്ദുല്‍ കലാമുമൊക്കെ. ലോകം വിരല്‍ തുമ്പത്തു എത്തിയ ഇന്നത്തെ കാലത്ത്‌, ലോകത്ത്‌ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇന്ത്യാക്കാരാണവര്‍. ഇന്റര്‍നെറ്റിലൊന്നു പരതിയാല്‍ വിരല്‍ തുമ്പത്തു അവരുടെ ജീവ ചരിത്രം വന്നെത്തും. അങ്ങനെയുള്ളവരെ പരിശോധിക്കുമ്പോള്‍ മുറിപ്പെടുത്താത്ത വാക്കുകളെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്‌. നമ്മളിലെ ഏറ്റവും സുപ്രശസ്തരായാവര്‍ക്ക്‌ (കുറഞ്ഞപക്ഷം അബ്ദുല്‍ കലാമെന്ന മുന്‍രാഷ്ട്രപതിയെങ്കിലും സുപ്രശസ്ഥനെന്നു നിങ്ങള്‍ അങ്ങീകരിക്കില്ലെ?) പീഡനം നല്‍കുക വഴി, അവര്‍ നമ്മിലേക്കു പകര്‍ന്നു നല്‍കുന്ന ചില സന്ദേശങ്ങളുണ്ട്‌. ഒപ്പം ഒരു വിഭാഗത്തെ കുറിച്ചു മറ്റുള്ളവരിലേക്കു പകരുന്ന ഭീതിയും അതു വിതക്കുന്ന അശാന്തിയും കാണണം. അമേരിക്ക ചെയ്യുന്നതു അവരുടെ സംസ്കാരമായിരിക്കാം. എന്നാല്‍ ഈ ബൂലോകത്തും പുറത്തും നാം തന്നെ, 'അവര്‍ അതിനര്‍ഹരാണ്‌' എന്നു പറയാനും സ്ഥാപിക്കാനും തുടങ്ങുമ്പോഴാണ്‌, ഇതു നമ്മുടെ സംസ്കാരമല്ലെന്നു ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്‌.

വാല്‍ക്കഷ്ണം: ഇത്ര നാളും നാം കേട്ടിരുന്ന പരാതിയും പരിഭവങ്ങളും ഓരോരുത്തരെ ഇകഴ്ത്തി പറയുന്നതു എന്നതു കൊണ്ടായിരുന്നു. ദാ ഇപ്പോള്‍ ഒരു മനുഷ്യന്‍ ഒരാളെ പുകഴ്ത്തി പുസ്തകമെഴുതിയപ്പോഴും കഥ അങ്ങനെ തന്നെ.

Friday, August 7, 2009

വിമോചന സമരം: ചില ചോദ്യങ്ങള്‍

വിമോചന സമരവും, ആനുകാലികങ്ങളിലെ ചര്‍ച്ചയും, ഭരണവും, പിന്നെ ചില വസ്തുതകളും എല്ലാം ചേരുമ്പോള്‍ എന്റെയുള്ളില്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ നിങ്ങളുടെ ഉത്തരത്തിന്നായി സമര്‍പ്പിക്കുകയാണിവിടെ.....

ഇതു വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചു ഏറെയൊന്നുമറിയില്ല. സാധാരണ വിജയിക്കുന്നവനാണ്‌ ശരി. അവന്‍ തന്നെയാണ്‌ ചരിത്രം രചിക്കുന്നതും പഠിപ്പിക്കുന്നതും. വിജയിയുടെ തെറ്റുകള്‍ ആ ചരിത്രങ്ങളില്‍ ഉണ്ടാവില്ല. പക്ഷെ ഇവിടെ വിമോചനസമരത്തിന്റെ കാര്യത്തില്‍, വിപ്ലവങ്ങളില്‍ അവേശം കൊള്ളാത്തവരും രക്തസാക്ഷികളെ ശൃഷ്ടിക്കപ്പെടുമ്പോള്‍ കുറ്റബോധം തോന്നുന്നവരും ഒരു വിപ്ലവത്തിന്റെ ഭാഗമായതിനാലാണോ ആ വിജയം ഒരു പരാജയം പോലെയാകുന്നതു? വിമോചനസമര വിജയം ഒരു ആവേശമാകാത്തതിന്ന് കാരണം മറ്റെന്താണ്‌?

കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ ഇടതു സമരങ്ങളിലേറെയും (ഇതെന്റെ രാഷ്ട്രീയ നിരീക്ഷണ കാലം) ആത്യന്തികമായി പരാജയത്തിലെത്തിയിട്ടും അവയൊക്കെ ‘അവര്‍ക്കു വിപ്ലവങ്ങളും, രക്തസാക്ഷികള്‍ ആവേശമാകുന്നതും കൊണ്ട്‌ മാത്രം‘, കുറഞ്ഞ പക്ഷം അവരെങ്കിലും അവയെ പരാജയമായി കണക്കാക്കുന്നില്ല. വിമോചന സമരം പോലെയൊരു സമരത്തിന്നു ചുക്കാന്‍ പിടിച്ചത് ഇടതുപക്ഷമായിരുന്നുവെങ്കില്‍, അതു കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവവും ശരിയുമായിത്തീരുമായിരുന്നില്ലെ?.

ജനങ്ങള്‍ തിരഞ്ഞെടുത്തതാണെങ്കില്‍ കൂടി, ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെ എങ്ങനെയാണ്‌ പുറത്താക്കുക? അധികാരം കിട്ടിക്കഴിയുന്ന അന്നു തനിനിറം പുറത്തെടുക്കൗന്നവരെ ഒരു രീതിയിലും പുറത്താക്കാന്‍ തിരഞ്ഞെടുത്തവര്‍ക്കു കഴിയുന്നില്ലെങ്കില്‍ 'ജനാധിപത്യം' എന്ന വാക്കിനു എന്ത്‌ പ്രസക്തിയാണുള്ളതു?

രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട്‌, ഒരു ഗര്‍ഭിണിയടക്കം 15പേരെ വെടിവെച്ചു കൊന്ന ഒരു ഭരണകൂടത്തിന്മേല്‍ ക്രമസമാധാനത്തകര്‍ച്ച ആരോപിച്ചു കൂടെ? പിരിച്ചുവിടപ്പെട്ട ഗവണ്മെന്റിനു ജനപിന്തുണയുണ്ടായിരുന്നോ ,ഇല്ലയോ എന്നതിന്നു തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പു സാക്ഷിയല്ലെ?

വിമോചനസമരകാലത്ത്‌ 'ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്നു(?) അമേരിക്കന്‍ ധനസഹായം ലഭിച്ചു എന്നത്‌ നാം എന്നും കേള്‍ക്കുന്ന സംഗതിയാണ്‌. അതു സത്യമാകാം. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ വെളിയില്‍ വന്ന കണക്കുകളില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനു ലഭിച്ച സാമ്പത്തിക സഹായത്തിന്റെ കണക്കുകളുണ്ടായിരുന്നില്ലെ? നാഴികക്ക്‌ നാല്‍പ്പതുവെട്ടമെന്ന കണക്കില്‍ അവയൊന്നും വിളമ്പാന്‍ വലതു പക്ഷത്തില്‍ ആളുണ്ടായിരുന്നില്ല എന്നതു കൊണ്ടു മാത്രം അതു പുണ്യ പ്രവര്‍ത്തിയാകുമോ? ഫാരിസും, മാര്‍ട്ടിനും, ലിസുമൊക്കെ ഫണ്ട്‌ ചെയ്യുന്ന ഇന്നത്തെ കാലം, പഴയ കെ.ജി.ബി ഫണ്ടിംഗ്‌ കഥകളെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെ?

സോവിയറ്റ്‌ യൂണിയനില്‍ നിന്നും കിട്ടിയ പണം ഇടതുപക്ഷം വിനിയോഗിച്ചതു സ്വാഭാവികമായും ഈ നാട്ടിലെ ഏറ്റവും വലിയ ജനാധിപത്യ- മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്കു വേണ്ടിയായിരിക്കില്ലെ? അതൊരു കുറ്റമാകാതിരിക്കുന്നതിന്നു കാരണം വിളിച്ചു പറയാന്‍ ആളില്ലാത്തതു മാത്രമല്ലെ?

ഇടതു പക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഏതു സമരത്തേയും അമേരിക്കയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിലെന്തര്‍ത്ഥമാണുള്ളതു?

ഒന്നാം മുണ്ടശ്ശേരിയുടെ പ്രവര്‍ത്തനങ്ങളെയും ആ സാഹചര്യങ്ങളെയും കുറിച്ചു വലിയ അവഹാഗമൊന്നുമില്ല. പക്ഷെ രണ്ടാം മുണ്ടശ്ശേരിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എല്ലാം കൂടി കടലെടുത്തിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു. അധികാരത്തിന്റെ മറവില്‍ പോലീസ്‌ തേര്‍വാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ അധികാരത്തിന്റെ മറവില്‍ പാര്‍ട്ടിവാഴ്ചകള്‍ ഇത്രത്തോളം നാം മുന്‍പ്‌ കണ്ടിട്ടില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തുന്ന പോലീസ്‌ സ്റ്റേഷന്‍ ഉപരോധങ്ങളെക്കാള്‍ ഭയപ്പെടേണ്ടതും കുറ്റകരവുമാണ്‌ അധികാരം കയ്യിലുള്ളവരുടെ ഭരണത്തിന്റെ മറവിലെ തേര്‍വാഴ്ചകള്‍. വര്‍ദ്ധിച്ചുവരുന്ന അത്തരം നടപടികളെ ക്രമസമാധാന തകര്‍ച്ചയായി തന്നെ കാണേണ്ടതല്ലെ?.

"കേരളത്തിലെ നിക്ഷ്പക്ഷവും, വലതുപക്ഷവും പൊതുവെ സമാധാന പ്രിയരും നടുറോഡില്‍ ഇറങ്ങി പൊരുതാന്‍ വിമുഖത കാട്ടുന്നവരുമാണ്‌. സര്‍വ്വവും നഷ്ടപ്പെടും എന്നു തോന്നുമ്പോള്‍ മാത്രമെ അവര്‍ തെരുവിലെത്താറുള്ളൂ. ഇടതുപക്ഷത്തെ പോരാളികള്‍ ആദ്യം എന്തിനെയും എതിര്‍ക്കുകയും പത്തുവര്‍ഷത്തിനുശേഷം മാത്രം ചെയ്തതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരാണ്‌". ഇതു സത്യമാണെങ്കില്‍ വിമോചന സമരം ശരിയായിരുന്നുവെന്നല്ലെ മനസ്സിലാക്കേണ്ടതു?

അനുബന്ധം: കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എത്ര രജനിമാര്‍ നമ്മുടെ ക്യാമ്പസ്സുകളില്‍ ആത്മഹത്യ ചെയ്തു? പുതിയ ഫീസും കരാറും നിലവില്‍ വരുമ്പോള്‍ തെളിയിക്കപ്പെടുന്നതു ഇടതുപക്ഷത്തിന്റെ കാപഠ്യവും, സമരാഭാസമെന്ന വലിയ തെറ്റും മാത്രമല്ലെ?. "കരാറൊപ്പിടാതെ കോളേജ്‌ അനുവദിച്ചു" എന്ന ആന്റണി ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റല്ലേ, ഇത്ര വലിയ പ്രശ്നങ്ങള്‍ക്കിടയില്‍ 50% സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസെന്ന കരാര്‍ ഒപ്പിടാതെ ഈ വര്‍ഷം പോലും 9 കോളേജുകള്‍ കൂടി അനുവദിച്ചതു? ഈ ഭരണത്തിന്‍ കീഴില്‍ 5 മെഡിക്കല്‍ കോളേജുകളും നഴ്സിംഗ്‌ കോളേജുകളുമുള്‍പ്പടെ അന്‍പതിനുമേല്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കപ്പെട്ടത്രെ(?). ഇനിയെങ്ങനെയാണ്‌ ഇടതുപക്ഷത്തിനു, ആന്റണിയെ കുറ്റം പറയാനാവുക? കഴിഞ്ഞ വര്‍ഷം വരെ 4 വര്‍ഷത്തെ എഞ്ചിനീയറിംഗ്‌ പഠനത്തിനു ആകെ ഫീസിനത്തില്‍ ചിലവാകുമായിരുന്നതിനേക്കാള്‍ കൂടുതലാണിപ്പോള്‍ ഒരൊറ്റവര്‍ഷം നല്‍കേണ്ടത്‌. അതും ഗവണ്‍മന്റ്‌ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകളില്‍. ഇതിനെ വഞ്ചന, ക്രൂരത എന്നീ വാക്കുകള്‍മാത്രം ഉപയോഗിച്ചു വിശേഷിപ്പിക്കാമൊ? 6200 രൂപയില്‍ നിന്നും 25000 രൂപയിലേക്കുള്ള വളര്‍ച്ചക്കു കേവലം ഒരു വര്‍ഷം മാത്രം. 6200 രൂപക്കു പഠിക്കാന്‍ കഴിയാതെ ലോണെടുക്കുന്നവന്റെ നാട്ടിലാണീ സാമൂഹ്യ നീതി. ഇത്രവലിയ ഫീസ്‌ വര്‍ദ്ധനവു ചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ? തീര്‍ച്ചയായും ഈ ഭീകരതക്കെതിരെ ഒരു വിമോചന സമരത്തിന്ന് സമയമായില്ലെ?

പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും പണച്ചാക്കുകള്‍ക്കും വേണ്ടിയല്ലാതെ, പാവപ്പെട്ടവനു വേണ്ടി ഒരു വിമോചന സമരം. അല്ലെങ്കില്‍ ഒരു തിരുത്തല്‍. ആരതു നിര്‍വഹിക്കും?

Tuesday, July 28, 2009

ആരാണിനിയാശ്രയം?

അങ്ങനെ ഒടുവില്‍ ഞങ്ങടെ ബേബി സഖാവും കൂട്ടരും വിജയിച്ചിരിക്കുന്നു. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ പ്രലോഭിപ്പിച്ചു തോല്‍പ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജിലുണ്ടായിരുന്ന മെറിറ്റ്‌ സീറ്റിലെ ഫീസിലും നാലിരട്ടിയിലേറെ വരുന്ന വന്‍വര്‍ദ്ധന നല്‍കി ഇടഞ്ഞു നിന്നവരെ ഞങ്ങള്‍ വരുതിയിലാക്കി. ഒപ്പം പേയ്‌മന്റ്‌ സീറ്റിലും എന്‍.ആര്‍.ഐ സീറ്റിലുമൊക്കെ ഫീസ്‌ വര്‍ദ്ധനയും ഡിപ്പോസിറ്റുകളും. ഒരേ ക്ലാസ്സില്‍ രണ്ട്‌ ഫീസുകള്‍ പാടില്ലെന്ന കോടതി വിധിയെയും തന്ത്രപരമായി മറികടന്നിരിക്കുന്നു. രണ്ട്‌ ഫീസ്‌ എന്നതിനെയല്ലേ കോടതി തള്ളിയതു. അതുകൊണ്ട്‌ ഫീസുകള്‍ മൂന്നു തലത്തിലാക്കി. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്നു മനസ്സിലാക്കുക.

ചിലര്‍ക്കിതു, പാവപ്പെട്ടവന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതീക്ഷകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടി. എന്നാല്‍ പള്ളിമണികളും കൂട്ടമണികളും ബേബികുഞ്ഞാടിന്റെ മരണമണിയടിയും എല്ലാം കൂടിക്കഴിഞ്ഞപ്പോള്‍ ആകെമൊത്തം ണിം ണിം.... പാവം സമ്പന്നന്റെ മടിശീലകളില്‍ ഇത്തിരി കനംവെച്ച മണികിലുക്കം.ഇതല്ലേ സാമൂഹ്യ നീതി?

ഇനി പൊതുജനമെന്ന വിഢ്ഢികള്‍ക്കുമുന്നില്‍ ഞങ്ങളുടെ കുട്ടി സഖാക്കന്മാരുടെ ചില നാടകങ്ങള്‍. ഭരിക്കുമ്പോള്‍ തെരുവുകളില്‍ നാടകം കളിക്കുന്നതു മോശമല്ലേ? അതുകൊണ്ട്‌ എല്ലില്ലാത്ത നാക്കിനാല്‍ ചില ചാനല്‍ വിരുന്നുകള്‍. പൊരുതി മരിക്കാനും കൊന്നു തള്ളാനും ഞങ്ങളുടെ മുത്തച്ഛന്‍, സഖാവ്‌. പ്രോക്യുസ്റ്റസ്സിന്റെ മൂശയില്‍ പാകപ്പെടുത്തിയ വില്ലാളികള്‍ റെഡി.

ഇനി മാമാങ്കം. എല്ലാം മറയ്ക്കാന്‍ പുലികളിക്കു സമയമായി. എല്ലാ തോന്ന്യാസങ്ങള്‍ക്കു ശേഷവും നടത്തുന്ന അതേ കളി. ചേരിതിരിഞ്ഞുള്ള കളി. കളി കഴിഞ്ഞും കളിക്കുമുന്‍പും ഞങ്ങള്‍ ഒന്നു തന്നെ. വേള്‍ഡ്‌ റെസലിംഗ്‌ ഫൗണ്ടേഷന്‍ നടത്തുന്നപോലത്തെ ഒരു വിനോദ പരിപാടി. കൊട്ടും കുരവയും തുടങ്ങിക്കഴിഞ്ഞു. കളി തുടങ്ങി. മറുപക്ഷത്താണു തങ്ങളെന്നു ചാനലുകളില്‍ പറഞ്ഞു തീരും മുന്‍പേ, മറ്റു ചിലര്‍ക്കൂടി മറുപക്ഷത്തെത്തിയതില്‍ പ്രതിഷേധിച്ചു വീണ്ടും സ്വന്തം പാളയത്തില്‍. ഭാഗം 1, പൂഴിക്കടകന്‍ -ശുഭം.

ഇതു, സകലശുദ്ധമനസ്കരേയും ഒറ്റയടിക്കു പറ്റിച്ചതിലെ ഞങ്ങളുടെ ആഘോഷം. ഒപ്പം എല്ലാ അശനിപാതവും മറക്കാനായ്‌ നാടിനൊരു ദിവ്യ ഔഷധം. പ്രിയ നാട്ടുകാരേ, ബാക്കിയൊക്കെ മറക്കുക. സ്വാശ്രയ സീറ്റുപോയതും, ഫീസ്‌ കൂട്ടിയതും, കറന്റടിച്ചതും, വെള്ളമിറക്കാനാവാതെ ചാവുന്നതും എല്ലാം മറക്കുക. ഈ പുലി കളിയും കാവടിയാട്ടവും മതിയാവോളം കാണുക. പ്രതിപക്ഷത്തായിരുന്നെങ്കില്‍ നിങള്‍ക്കായ് കുറച്ചു ഫയര്‍വര്‍ക്ക്സും ഞങ്ങള്‍ നടത്തുമായിരുന്നു. പിന്നെ നിങ്ങളുടെ കുട്ടികളുടെ പഠിപ്പുകള്‍ മുടക്കി ഞങ്ങള്‍ കുളിക്കാന്‍ കൊണ്ടുപോയേനെ. ആ കുളികള്‍ ചാനലുകള്‍ വഴി കാണിച്ചു ഞങ്ങള്‍ നിങ്ങളെ കുളിരണിയിച്ചേനെ. കുളിക്കിടയിലോ കൂട്ടയോട്ടങ്ങള്‍ക്കിടയിലോ കൂട്ടത്തിലെ ഏറ്റവും മണ്ടന്മാക്കു ഞങ്ങള്‍ വെടിയുണ്ടകളെ തിന്നാന്‍ വാങ്ങിക്കൊടുത്തേനെ. എല്ലാം ശുഭമായി അവസാനിക്കുമ്പോള്‍ സ്മാരകങ്ങള്‍ പണിയാന്‍ ബക്കറ്റും കുലുക്കി ഞങ്ങള്‍ നിങ്ങള്‍ക്കുടെ മുന്നില്‍ വന്നേനെ. എന്തുചെയ്യാം. ഇതു സുഖിക്കാനുള്ള സമയമായിപ്പോയി.

പിന്നെ, നിങ്ങളുടെ നക്കാപിച്ചയില്‍ തീര്‍ക്കാന്‍ കഴിയുന്നതു ചില രക്തസാക്ഷി മണ്ഡപങ്ങള്‍ മാത്രമല്ലേ. കുളിക്കാനും കിടക്കാനും, മാളികളും പാര്‍ക്കുകളും പണിയണമെങ്കില്‍ ലിസോ, മാര്‍ട്ടിനോ ഒക്കെ സഹായിക്കേണ്ടി വരും. ഭരിക്കുമ്പോള്‍ ഞങ്ങള്‍ കൊള്ളാവുന്ന ലാവ്ലിന്‍, എ.ഡി.ബി പോലുള്ളവരുമായികൂടി നല്ല പദ്ധതികള്‍ കൊണ്ടുവരും. പ്രതിപക്ഷത്താകുമ്പോള്‍ വിദേശ ബന്ധങ്ങളിലെ കാണാച്ചരടുകള്‍ ഇഴകീറിയെടുത്തു സമൂഹത്തെ ബോധവല്‍ക്കരിക്കുകയും, തല്ലുകയും, തകര്‍ക്കുകയും ചെയ്യുന്നതിനൊരു പ്രായശ്ചിത്തം. എല്ലാവരും ഭരിച്ചു കഴിയുമ്പോള്‍ നാടിനു ചില കോടികള്‍ നഷ്ടമായെന്നു വരും, എങ്കിലു പാര്‍ട്ടിക്കൊരു നഷ്ടവും വരാതെ നോക്കാന്‍ ഞങ്ങള്‍ക്കു നന്നായറിയാം.

ഒറ്റ തന്തക്കു പിറന്നവരെന്നാ ഞങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നതു. വാക്കുകളില്‍ ചാഞ്ചട്ടമില്ലാതെ ഒറ്റവാക്കുപറയുന്നവനെ ‘ഒറ്റതന്തക്കുപിറന്നവനെന്നു‘ നാട്ടുപറച്ചില്‍. സ്വാശ്രയകോളേജുകളെ പൂട്ടിക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യമെന്നു നിങ്ങള്‍ക്കറിയാമല്ലോ? ഇപ്പോള്‍ ചിലരൊക്കെ ഞങ്ങള്‍ വാക്കുമാറ്റിയില്ലേയെന്നു സംശയിക്കും. അവരോട് ഞാന്‍ ഒരു രഹസ്യം പറയാം. നിങള്‍ക്കു ഞങളെക്കുറിച്ചു ഒന്നുമറിയില്ല. ഞങ്ങള്‍ ഈ നാടു ഭരിച്ചു മുടിക്കും. അപ്പോള്‍ നിങ്ങളെല്ലാം സമന്മാരാകും, എല്ലാവരും പാവങ്ങള്‍. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരും (ഇതു ഞങ്ങളുടെ മറ്റൊരു ലക്ഷ്യം). എപ്പോഴും പറയാറുള്ളതുപോലെ ഇപ്പോഴും പറയുന്നു. നിങ്ങള്‍ ബംഗാളിലേക്കു നോക്കൂ.....നിങള്‍ക്കവിടെക്കാണാം ഞങളുടെ പരീക്ഷണഫലങ്ങള്‍. നിങ്ങള്‍ ബുദ്ധിയില്ലാത്തവര്‍, അഞ്ചു കൊല്ലം കൂടുമ്പോള്‍ ഞങ്ങളെ മാറ്റുന്നതു കൊണ്ടാണ്‌ ഇവിടെ സോഷ്യലിസത്തിലേക്കുള്ള യാത്ര വളരെ പതിയെ ആകുന്നതു. എല്ലാ വര്‍ഷവും നാലഞ്ചിരട്ടി ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ ഒടുവില്‍ നിങ്ങള്‍ക്കാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ സ്വാശ്രയ കോളേജിലെ ഫീസ്‌ എത്തിക്കും. ഭരണവും പകര്‍ച്ചവ്യാധികളും വിലക്കയറ്റവും എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ക്കു സ്വപ്നം കാണാനാവുന്നതിലും മേലെയാകും ഫീസുകള്‍. ഇക്കൊല്ലം ഒന്‍പതു കോളേജുകള്‍ തുടങ്ങാന്‍ അനുമതി കൊടുത്തതുപോലെ എല്ലാവര്‍ഷവും പുതിയ കോളേജുകള്‍ തുടങ്ങും. ഒടുവില്‍ ആളെക്കിട്ടാതെ സ്വാശ്രയക്കോളേജുകള്‍ മൂക്കുകുത്തും. അന്നേ നിങ്ങള്‍, ഞങ്ങളെയും ഞങ്ങളുടെ ബുദ്ധിയെയും അഭിനന്ദിക്കൂ.

ഇരുട്ടിന്റെ മറവു ഞങള്‍ക്കു ആവശ്യമില്ല.എന്നിരുന്നാലും ചില നല്ലകാര്യങള്‍ക്കു പാതിരാത്രികള്‍ നല്ലതാ. സ്വാതന്ത്ര്യം തന്നെ ഇരുട്ടത്തു തന്നാല്‍ മതിയെന്നു നിര്‍ബന്ധം പിടിച്ചവരല്ലേ നാം. പുതിയ സ്വാതന്ത്ര്യം -സ്വാശ്രയം- (ആരുടെ സ്വാതന്ത്ര്യം എന്ന് ചോദിക്കരുതു), അതും ഇരുട്ടിന്റെ മറവിലാകട്ടേയെന്നു കരുതി. അതുകൊണ്ടാണ് കരാര്‍ അലോട്ട്മെന്റിന്റെ തലേദിവസം പാതിരാത്രിയില്‍ തുല്യം ചാര്‍ത്തിയതു.

അനുബന്ധമായി ഒന്നുരണ്ട്‌ കാര്യങ്ങള്‍കൂടി. പണ്ടേ ഞങ്ങള്‍ സെസ്സിനും സ്മാര്‍ട്ട്‌സിറ്റികള്‍ക്കും അതിവേഗ-ബഹുദൂരപാതകള്‍ക്കുമൊക്കെയെതിരാണെന്നു അറിയാമല്ലോ? പിന്നെ അറിവില്ലാത്ത സമൂഹം വല്ലാതങ്ങ്‌ ഇവയൊക്കെ ആഗ്രഹിച്ചു പോകുമ്പോള്‍, അവരെ അനുകൂലിക്കുന്നതായി ഞങ്ങള്‍ നടിക്കുന്നുവേന്നു മാത്രം. എങ്കിലും തെറ്റൊന്നും ചെയ്യരുതല്ലോ? അതു കൊണ്ട്‌ ഒന്നും ചെയ്യാതെയിരിക്കുന്നു. പിന്നെയിടക്കിടക്കു പഴകി അഴിയുന്ന കെട്ടുകളെ ഒന്നു കൂടി മുറുക്കി കെട്ടും. അതിന്നു ഞങ്ങള്‍ ഞങ്ങളുടെ കൊടിപോലും ഉപയോഗിക്കും. ചില ദുഷ്ടന്മാര്‍ അതിനെ ‘ചുവപ്പു നാട‘യെന്നു വിളിക്കും. എങ്കിലും സാരമില്ല. ഇതു ഈ നാട്ടിലേക്കുവരുന്ന മുതലാളിമാര്‍ക്കൊരു പാഠമാകണം. ഇവിടെ എന്തെങ്കിലും പരിപാടിയുമായി വരുന്നവര്‍ പണ്ടാരമടങ്ങിപ്പോകണം. അവന്റെ ചരമ കഥ കേട്ടു സകല മുതലാളി വേതാളന്മാരും നിലവിളിച്ചോടണം. ആരൊക്കെയെന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ നിങ്ങളെ സംരക്ഷിച്ചുകൊണ്ടേയിരിക്കും.

എല്ലാം ശുഭമായി അവസാനിക്കുന്ന കാലത്ത്‌ ഈ നാട്ടില്‍ തൊഴിലു കൊടുക്കാനും, തൊഴികൊടുക്കാനും ഉള്ളതു ഞങ്ങള്‍ മാത്രമാവും. ഇപ്പോള്‍ തന്നെ ചെറിയ തോതില്‍ അവയൊക്കെ തുടങ്ങിയിട്ടുണ്ട്‌. ഇന്നു ഞങ്ങളെ എതിര്‍ക്കുന്നവരൊക്കെ അന്നു “മൊയലാളീ” എന്നും വിളിച്ചു ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍ വരും. ഓര്‍ത്താല്‍ നന്ന്.

ആ കാലത്തു ഞങ്ങള്‍ സ്വാശ്രയ കോളേജുകള്‍ക്കു പകരം എല്ലാവരെയും എല്ലാം ഫ്രീയായി പഠിപ്പിക്കും. ഇപ്പോഴേതുടങ്ങിവെച്ച സര്‍വ്വശിക്ഷ വളര്‍ന്നു ഒരു മഹാശിക്ഷയാകും. ഇപ്പോള്‍ കണ്ടു തുടങ്ങിയ സാമൂഹ്യപാഠങ്ങള്‍ വ്യാപകമാകും. സ്കൂളല്ലാതെ വേറൊരു സ്ഥലവും ഞങ്ങള്‍ക്കു പാര്‍ട്ടിക്ലാസ്സുകള്‍ക്കു വേണ്ടാതാവും. ആകാശത്തിന്നു താഴെയും ഭൂമിക്കു മുകളിലുള്ളതിനെക്കുറിച്ചെല്ലാം (അവയൊന്നും നമ്മെ നേരിട്ടു ബാധിക്കാത്തവയാകണമെന്നു മാത്രം) നമ്മള്‍ ചര്‍ച്ച ചെയ്യും. "കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ബ്ലോഗുകളും" തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ട്രേറ്റുകള്‍ വാരി നല്‍കും. ബുദ്ധിജീവികളെയും പോഴന്മാരെയും ഞങ്ങള്‍ തന്നെ ശൃഷ്ടിക്കും. എന്നിട്ടതു പ്രചരിപ്പിച്ചു ഞങ്ങളുടെ ബുദ്ധിയില്ലാ ജീവികളെ ഞങ്ങള്‍ മഹാന്മാരാക്കും. (ഇതൊന്നും ആരോടും പറയണ്ട കെട്ടോ).

എന്തു മനോഹരം? ഇനി പറയൂ, സ്വാശ്രയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഞങ്ങളല്ലാതെ ആരാണു നിങ്ങള്‍ക്കാശ്രയം?.

Thursday, March 5, 2009

ചില വേറിട്ട ചിന്തകള്‍

കഴിഞ്ഞയാഴ്ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പ്രശസ്ത വ്യക്തിയുമായിനടത്തിയ ചെറിയ ചര്‍ച്ചക്കിടയില്‍, എന്റെ വാദങ്ങള്‍ക്കു ബദലായും അല്ലാതെയും അദ്ദേഹം പങ്കുവെച്ച ചില ആശയങ്ങളില്‍ എന്നെ ചിന്തിപ്പിച്ച ചിലതാണ്‌ താഴെ എന്റെ ഭാഷയില്‍. ഇതു നിങ്ങളുടെ ചിന്തക്കായും മറുപടികള്‍ക്കായും ഞാന്‍ ഇവിടെ നല്‍കുന്നു.
ചിന്തകള്‍ക്കു പ്രാധാന്യം ഉണ്ടാകട്ടെ എന്നു കരുതുന്നു. അതിനാല്‍ വ്യക്തിയുടെ പേരു വിവരങള്‍ വഴിയെ പറയാം.

എക്സ്‌പ്രസ്സ്‌ ഹൈവേ എന്ന തെക്കുവടക്കു അതിവേഗപാതക്കു ഒരു ബദല്‍
ഇന്ധനവിലയും, അവയുടെ ലഭ്യതയും, നിരത്തുകളിലെ അപകടങ്ങളും, പരിസ്ഥിതി സുരക്ഷയും എല്ലാം കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിനു കാറുകള്‍ക്കു സമാനമായ ട്രെയിനുകളും അവക്കുപോകാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ നീളമുള്ള ഒരു പുതിയ അതിവേഗ ട്രയിന്‍പാതയുമാണ്‌ നമുക്കു വേണ്ടത്‌.

നിരവധി ടോളുകളും, വളരെക്കുറച്ചു എന്‍‌ട്രികളുമുള്ള, 60മീറ്ററോ 100മീറ്ററോ വീതിയുള്ള (അതും ഈ നൂലുപോലുള്ള കേരളത്തില്‍), മാറിവരുന്ന കാലാവസ്ഥക്കനുസരിച്ചു കോലം മാറുന്ന ഒരു റോഡിനേക്കാള്‍ നല്ലതിനി ഒരു രണ്ട്‌ വരിപ്പാതക്കു സമാനമായ വീതിപോലും വേണ്ടാത്ത ഒരു റെയില്‍പാതയല്ലേ?

മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു പരിമിതികള്‍ ഉണ്ട്‌.
ലക്ഷങ്ങളോ കോടികള്‍ തന്നെയോ കയ്യിലുണ്ടായിരുന്നാലും ഒരാള്‍ക്കു ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിനു പരിമിതിയുണ്ട്‌. ഇന്നു അഞ്ചു ബിരിയാണി കഴിച്ചേക്കാം എന്നു തീരുമാനിച്ചാല്‍ എന്താകും അവസ്ഥ? എത്ര മുറികളുള്ള വീടുണ്ടായാലും ഒരു സമയം എത്ര മുറിയില്‍ ഉറങ്ങാന്‍ കഴിയും. പത്തു മുറികളുള്ള വീടിന്റെ മൂന്നു മുറികളിലായി ഇന്നുറങ്ങും എന്നൊരുവന്‍ തീരുമാനിച്ചാല്‍ അവനന്നു ഉറങ്ങാന്‍ കഴിയുമോ? നിരവധി ഉടുപ്പുകള്‍ ഉണ്ടെന്നതിന്റെ പേരില്‍ മൂന്നു ഉടുപ്പുമിട്ടൊരുവന്‍ പൊതുജനത്തിന്റെ മുന്നില്‍ വന്നാല്‍ എന്തായിരിക്കുമവന്റെ അവസ്ഥ?

ചിലവാക്കാത്ത, കൂട്ടിക്കൂട്ടിവെക്കുന്ന സമ്പത്തിനു എന്തു പ്രസക്തിയാണുള്ളതു? അതും നമ്മുടെ ആവശ്യങള്‍ക്കു പരിമിതി ഉള്ളപ്പോള്‍. പരിമിതി ഇല്ലാത്തതു ‘ആര്‍ത്തിക്കു’മാത്രം.

കേരള സമൂഹത്തിലെ മൂന്നു ആസക്തികള്‍

1. മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി : കുതിച്ചു കയറുന്ന ബിവറേജ്‌ കോര്‍പ്പറേഷന്റെ വരുമാനം സാക്ഷി.

2.ലൈംഗികാസക്തി : ഒരുവാക്കുമാരോടും പറയാതെ കൂട്ടുകാരികളോടൊത്തു മരണത്തിലേക്കു യാത്രയാകുന്ന കുഞ്ഞു പെങ്ങന്മാരുടെ മൃതദേഹങ്ങള്‍ സാക്ഷി.

3. ജീവിതാസക്തി : ഏതു അടിമപ്പണിക്കും തയ്യാറാകുന്ന, നൂറ്റാണ്ടുകളോളം പൊരുതി നേടിയ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാത്ത, അരാഷ്ട്രീയ വാദം കൊടികുത്തിയിരിക്കുന്ന നമ്മുടെ കാമ്പസ്സുകള്‍ സാക്ഷി.

ലോകമഹായുദ്ധങ്ങള്‍
എന്തുകൊണ്ട്‌ ലോകയുദ്ധങ്ങളെ മഹായുദ്ധങ്ങള്‍ എന്നു വിളിക്കുന്നു. വലിയവ എന്ന ഉദ്ദേശത്തില്‍ മാത്രമാണോ അവയെ അങ്ങനെ വിളിക്കുന്നതു? യദാര്‍ത്ഥത്തില്‍ അവയെ ഭീകര യുദ്ധങ്ങള്‍ എന്നല്ലേ വിളിക്കേണ്ടത്‌. മഹത്തരമായ യുദ്ധം എന്നൊരു ധ്വനി കൂടി മഹായുദ്ധമെന്നതിലില്ലേ? യുദ്ധങ്ങള്‍ മഹത്തരമോ? ആര്‍ക്കാണവ മഹത്തായ യുദ്ധങ്ങളാകുന്നതു?

അധിനിവേശത്തിന്റെ ഭാഷ്യം

അമേരിക്ക കണ്ടുപിടിച്ചതാര്‌?
ഉ. കൊളംബസ്‌.
വര്‍ഷങ്ങളായി നാം പഠിക്കുന്ന ചോദ്യവും ഉത്തരവും. എന്തേ അതിനുമുന്‍പ്‌ അമേരിക്ക അവിടെ ഉണ്ടായിരുന്നില്ലേ?
“പ്രാചീന അമേരിക്കന്‍ സമൂഹത്തിനു മേലുള്ള അധിനിവേശത്തിനു നാന്ദി കുറിച്ചതു ആരു?“ എന്ന ചോദ്യമല്ലേ ശരി.

കുറിപ്പ്: ഇവ പെട്ടെന്നു ഓര്‍മയില്‍ വന്നവയാണ്. ബാക്കി ഓര്‍ക്കുന്ന മുറക്കു കമന്റായോ പുതിയ പോസ്റ്റായോ ഇടാം.

Thursday, February 26, 2009

കഥ പറയും ചിത്രങ്ങള്‍- 3. മതേതര ഇന്ത്യ കരഞ്ഞ നാളുകള്‍

വിഭജനം

ഉണങ്ങാത്ത മുറിവുകള്‍
ഇന്ത്യാ വിഭജനത്തിന്റെ നാളുകളില്‍ പകുത്തു വെച്ചിരിക്കുന്ന ലൈബ്രറി പുസ്തകങ്ങള്‍


വേര്‍പാടുകള്‍
മഹാത്മജി വധം - മതഭ്രാന്തിന്റെ അന്ധത.
അഹിംസയുടെ പ്രവാചകനു ഹിംസയാല്‍ യാത്രയയപ്പ്‌.
1948 ജനുവരി 30. ഇതു ബാപ്പുജിയുടെ അന്ത്യ നിമിഷം.
(മെയില്‍ വഴിയെത്തിയതാണിത്‌. അതുകൊണ്ട്‌ തന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചു അറിയില്ല. ഗൂഗിളിനോടു ചോദിച്ചിട്ടു മതിയായ ഉത്തരവും കിട്ടിയില്ല).
ഒരുനോക്കുകൂടി കാണാന്‍ ഗാന്ധിജിയുടെ വിലാപയാത്രയില്‍ തിങ്ങിക്കൂടിയ ജനസമുദ്രം.

രാജീവ്‌ ഗാന്ധിയുടെ വധം - വംശീയതയുടെ ഇര.
1991, മേയ്‌21.
രാജീവ്‌ ഗാന്ധിയുടെ അന്ത്യ നിമിഷങ്ങള്‍.
തലയില്‍ ‍പൂചൂടിയിരിക്കുന്നതു തനു എന്ന എല്‍.ടി.ടി.ഇ ചാവേര്‍.

ഇന്ദിരാഗാന്ധി വധം - പാളയത്തിലെ പട
1984 ഒക്റ്റോബര്‍ 31. ഇന്ദിരാഗാന്ധിയുടെ അവസാന കാലടികള്‍ പതിഞ്ഞയിടം.
'പാളയത്തിലെ പട' എത്ര ശക്തനേയും അടിതെറ്റിക്കുമെന്നു പാഠം.

കലാപം
കണ്ണുകളില്ലാത്ത കാപാലികര്‍ക്കു മുമ്പില്‍ കൈകൂപ്പലുകള്‍കൊണ്ടെന്തു കാര്യം?
2008ലെ ഒറീസ്സ കലാപം, 2002ലെ ഗുജറാത്ത്‌ കൂട്ടക്കൊലകള്‍,
1984ലെ സിഖ്‌ കൂട്ടക്കൊലകള്‍, 1993ലെ മുംബൈ കലാപം തുടങ്ങിയ
എണ്ണമറ്റ നരമേധങ്ങളിലെല്ലാം ഇരകള്‍ ഇങ്ങനെ നിന്നിട്ടുണ്ടാവണം.

ബാബറി മസ്ജിദിന്റെ തകര്‍ച്ച
ഇതോടൊപ്പം തകര്‍ന്നു വീണതു ഈ നാടിന്റെ പൈതൃകം

സുനാമി- പ്രകൃതിയുടെ കലാപം
2004 ഡിസംബര്‍ 26-ല്‍,
ഒരു ക്രിസ്തുമസ്‌ ദിനത്തിന്റെ ആലസ്യത്തില്‍ നിന്നും വിട്ടുണരും മുന്‍പെ, വിരുന്നെത്തിയ അശനിപാതം.


സ്ഫോടനം
അദൃശ്യ ശത്രുക്കളുടെ പുതിയ യുദ്ധമുറകള്‍
മുംബൈ മുതല്‍ മാലേഗാവു വരെ....
സംജോധ മുതല്‍ കോയമ്പത്തൂരും കോഴിക്കോടും വരെ....

Thursday, February 19, 2009

കഥ പറയും ചിത്രങ്ങള്‍- 2. കരളുരുകും കാഴ്ചകള്‍

മനുഷ്യാവകാശ ധ്വംസനങ്ങളും, തീവ്രവാദവും, പട്ടിണിയും, ആര്‍ത്തിയും
എല്ലാമൊന്നിക്കുമ്പോള്‍ നരകമാകുന്നിതാ എന്‍ലോകം.

19/11 ആക്രണം.
തീവ്രവാദത്തിന്റെ ശക്തി ലോകത്തെ നടുക്കിയ ദിനം.
ലോകത്തെതന്നെ മാറ്റിമറിച്ച ദുരന്തം.


-കോടികള്‍ വിലവരുന്ന ആയുധങ്ങള്‍ വേണ്ട,
അധിനിവേശത്തിനിവിടെ ഭക്ഷണപ്പൊതികള്‍ മാത്രം മതിയായേക്കും.-

സുഡാനിലെ ഒരു യു.എന്‍ ഭക്ഷണ വിതരണകേന്ദ്രത്തിലേക്കു നിരങ്ങി നീങ്ങുന്ന ബാലികയുടെ ചിത്രം.
പിന്നില്‍ മരണം കാത്തു നില്‍ക്കുന്ന കഴുകന്‍.
1994ല്‍ ഫീച്ചര്‍ ഫോട്ടോ വിഭാഗത്തില്‍ 'പുലിസ്റ്റര്‍ അവാര്‍ഡിനു' അര്‍ഹമായ ഈ ചിത്രം എടുത്തതു 'കെവിന്‍കാര്‍ട്ടര്‍' എന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ആണ്‌. 1993ല്‍ എടുത്ത ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചതു ‘ദി ന്യൂയോര്‍ക്ക്‌ ടൈംസി‘ലാണ്‌. ചിത്രമെടുത്തതിനുശേഷം കുട്ടിയെ സഹായിക്കാതെ പോന്നുയെന്നതിന്റെ പേരില്‍ ഒരുപാട്‌ പഴികേള്‍ക്കേണ്ടിവന്ന കെവിന്‍കാര്‍ട്ടര്‍ 1994ല്‍ തന്നെ ആത്മഹത്യ ചെയ്യുകയാണുണ്ടായതത്രെ.


ഇറാക്കിലെ ‘അബൂ ഗുറൈബ് ജയിലില്‍’ നിന്നുള്ള ദൃശ്യം.


ഇതു ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 25 ആം വാര്‍ഷികം. 1984 ഡിസംബര്‍ 3 ആയിരുന്നു ആ കറുത്ത ദിനം. യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്റ്ററിയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ പതുങ്ങിയെത്തിയ വാതക ചോര്‍ച്ചയില്‍ ആദ്യ മൂന്നു ദിനങ്ങള്‍കൊണ്ട്‌ മണ്ണടിഞ്ഞതു 8000-ത്തോളം മനുഷ്യജീവനുകള്‍. ജീവിതം നരകത്തിലായിപ്പോയത്‌ 1.2 ലക്ഷത്തോളമാളുകള്‍.

Monday, February 9, 2009

കഥപറയും ചിത്രങ്ങള്‍ -1. യുദ്ധവും സമാധാനവും

കണ്‍‌മുന്നില്‍ നിന്നും പോയാലും മനസ്സില്‍നിന്നും പോകാത്ത, മറക്കാന്‍ കഴിയാത്ത ചില യുദ്ധകാല ചിത്രങ്ങള്‍.

ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷക്കു.......
ഗാസയിലെ ഇസ്രയേല്‍ അധിനിവേശങ്ങളുടെ ബാക്കിപത്രം


‘ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞു
കുരിശായ് ഒരു ബാല്യം,
നിറകണ്ണു തുടക്കാന്‍ വരമായ് ഒരുകൈ
പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുര ശയ്യയിലാര്‍ദ്രം'
കവിത: ബാഗ്‌ദാദ്, രചന: മുരുകന്‍ കാട്ടാക്കട

അലി ഇസ്മായീല്‍ അബ്ബാസ് ’ എന്ന ഇറാക്കി ബാലന്‍,
അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിന്റെ ബീഭത്സരൂപം


വിയറ്റ്നാം യുദ്ധകാലം...
അമേരിക്കയുടെ നാപ്പാം ബോംബുകള്‍ നാശം വിതക്കുമ്പോള്‍
ജീവനും കൊണ്ടു ഓടുന്ന കുട്ടികള്‍ക്കൊപ്പം കിംഫുക് എന്ന പെണ്‍കുട്ടി.
1973ല്‍ പുലിറ്റ്സര്‍ അവാര്‍ഡിനു അര്‍ഹമായ ചിത്രം.


1945 ആഗസ്റ്റ്‌ 6-ആം തീയതി രണ്ടാം ലോകമഹായുദ്ധത്തില്‍ ഇതൊരു 'കൊച്ചുകുട്ടി' തീര്‍ത്ത കളിത്തട്ട്‌. അമേരിക്കയുടെ 'ലിറ്റില്‍ബോയ്‌' എന്ന ആദ്യ അണുബോംബ്‌ തകര്‍ത്തെറിഞ്ഞ ഹിരോഷിമ.
അപ്പോള്‍ തന്നെ മരിച്ചുവീണത്‌ 90000 മനുഷ്യര്‍. മാസങ്ങള്‍ക്കകം 145,000 പേര്‍കൂടി.

അനുബന്ധം: ആഗസ്റ്റ്‌ 9ന്‌ നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' തല്‍ക്ഷണം തിന്നുതീര്‍ത്തതു
45,000 മനുഷ്യജീവനുകള്‍.

Related Posts with Thumbnails