പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Tuesday, February 16, 2010

സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം

സ്ഫോടനങ്ങള്‍ ഉണ്ടാവുന്നത് | മാധ്യമം


ഒരു രാജ്യം വേറൊരു രാജ്യത്തെ തകര്‍ക്കാന്‍ അല്ലെങ്കില്‍ വെട്ടിപ്പിടിക്കാന്‍ നേര്‍ക്കുനേരെ നടത്തുന്ന മുറയാണ് യുദ്ധം. യുദ്ധത്തിന്റെ ഭാഗമായി ചാരപ്പണികളും ചാവേറുകളുമൊക്കെ കടന്നുവരിക പണ്ടേയുള്ള വഴക്കമാണ്. എന്നാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ മുഖം ഇതാണോ? ഉശിരും അന്തസ്സും കുറഞ്ഞ ഭരണകൂടത്തിനു മാത്രമേ വേറൊരു രാജ്യത്തെ, തീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ശല്യം ചെയ്യാനാവുകയുള്ളൂ. വിശേഷിച്ച് ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകള്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പോര്‍മുഖത്ത് പടച്ചട്ടയണിഞ്ഞ് നില്‍ക്കുന്ന യോദ്ധാക്കളല്ല അവര്‍. അതുകൊണ്ടുതന്നെ ശൂരത്വമെന്ന് ധരിച്ച് നടത്തുന്ന ഭീരുത്വ പ്രകടനമാണ് എല്ലാതരം ഭീകരവാദ പ്രവര്‍ത്തനങ്ങളും.

നമ്മുടെ രാജ്യം ഭീകരതയുടെ പിടിയിലാണെന്ന പ്രചാരണംതന്നെ ഒരര്‍ഥത്തില്‍ യുക്തിസഹമല്ല. സമനില തെറ്റിയ, മത^ജാതിവൈരത്തിന്റെ പാഷാണം പൂശിയ മസ്തിഷ്കഭാവനകളുടെ ഒരു തരം ഭ്രാന്തമായ അവസ്ഥയാണത്. എന്തിനും തയാറാണ് ഇക്കൂട്ടര്‍. അതിസാഹസിക കാര്യങ്ങള്‍ ചിന്തിക്കും. അത് നടപ്പാക്കല്‍ വിനോദമായെടുക്കും. വേഗവും ആര്‍ജവവും ഭ്രാന്തും ചേരുമ്പോള്‍ സ്ഫോടനങ്ങള്‍ ഉണ്ടാവുന്നു. നിരപരാധികള്‍ മരിക്കുന്നു. ഭീകരതയുടെ പുതിയ ഒരിനം എന്ന നിലക്കും ഇതിനെ കാണാനാവും. പക്ഷേ, ഒരു വില്ലന്‍ ഇതിന്റെയൊക്കെ പിന്നിലുണ്ട്. അയാള്‍ക്ക് ഭ്രാന്തില്ല. ലശ്കറെ ത്വയ്യിബ ഏജന്റെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ കാലിക സംഭവങ്ങളില്‍നിന്ന് നമുക്ക് ഓര്‍ത്തെടുക്കാനാവും.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് പറയപ്പെടുന്ന ഹെഡ്ലി തന്നെയാണത്രെ ശനിയാഴ്ച പുണെ കൊരഗാവ് പാര്‍ക്കിലെ ജര്‍മന്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തിനു പിന്നിലും. സ്ഫോടനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും അറുപതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജ്യം നേരിടുന്ന ഭീകരവാദഭീഷണിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. അകത്തുള്ളതും പുറമെ നിന്നുള്ളതും. ഇതില്‍ ഏറ്റവും അപകടകരം അകത്തുനിന്നുള്ള ഭീഷണിയാണ്. ഇതില്‍ രണ്ട് വിഭാഗത്തെ കാണാനാവും. ഒന്ന്, അസംതൃപ്തവിഭാഗം. മറ്റൊന്ന് അസഹിഷ്ണുതാവിഭാഗം. പാര്‍ശ്വവത്കൃതസമൂഹം ആദ്യവിഭാഗമാണെങ്കില്‍ മാലേഗാവ്, മക്കാമസ്ജിദ്, നാന്ദേഡ്, സംഝോത സ്ഫോടനങ്ങള്‍ക്കുപിന്നിലെ മുഖ്യസ്രോതസ്സുകളായ സ്വാമിനി പ്രജ്ഞസിങ് താക്കൂര്‍, സ്വാമി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ പുരോഹിത് തുടങ്ങിയവരുടേത് അസഹിഷ്ണുതാവിഭാഗമോ, അവരുടെ വാടകപ്പറ്റുകളോ ആണ്. ഇവിടെയുള്ള മുസ്ലിംകളാദി വിഭാഗങ്ങളെ അവര്‍ക്ക് കണ്ടുകൂടാ.

പ്രധാനമന്ത്രി തരംതിരിച്ച രണ്ടാമത്തെ വിഭാഗം പുറമെനിന്നുള്ള ഭീകരവാദമാണ്. അഥവാ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ളത്. അതിനെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. പാകിസ്താനിലെ തീവ്രവാദികള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത 2009ലെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ ഭൂവതിര്‍ത്തിയിലും സമുദ്രാതിര്‍ത്തിയിലും പ്രത്യേകം സജ്ജീകരണങ്ങള്‍ നടത്തിയ കാര്യവും പ്രധാനമന്ത്രി ആ സമ്മേളനത്തെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ചുമതല ഊന്നിപ്പറയാന്‍ വേണ്ടിയായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മാത്രമായി വിളിച്ചു ചേര്‍ത്തത്.

പക്ഷേ, നിര്‍ഭാഗ്യകരമാകാം, നമ്മുടെ സംസ്ഥാനങ്ങള്‍ തന്നെ ഭീകരവാദ^തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭൂമികയായി മാറുകയും സംസ്ഥാന ഭരണകൂടം അതിന് നേതൃത്വം നല്‍കുകയും ചെയ്താലോ? ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ ഇതിന്റെ സ്ഫടികസാമ്പിളുകള്‍ തന്നെയുണ്ട്. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഇരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി, ഓരോ സംസ്ഥാനങ്ങളുടെയും ചുമതലകള്‍ വിശദീകരിച്ചത്. പക്ഷേ, എന്തുണ്ടായി. പുണെ കഴിഞ്ഞ ശനിയാഴ്ച പൊട്ടിത്തെറിച്ചു.

നമ്മുടെ ഭൌതികസൌകര്യങ്ങളിലാണോ ഇന്റലിജന്‍സ് വിഭാഗങ്ങളിലാണോ കരുതല്‍കേന്ദ്രങ്ങളിലാണോ വീഴ്ച. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ മേഖലകളില്‍ ഒരു വര്‍ഷം മുമ്പുതന്നെ ദേശീയ സുരക്ഷാഗാര്‍ഡിന്റെ പ്രാദേശികയൂനിറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ക്വിക് റസ്പോണ്‍സ് ടീമുകളും നിലവില്‍വന്നു എന്നാണറിവ്. അടിയന്തരശ്രദ്ധ പതിയുന്ന മേഖലയായിരുന്നിട്ടു പോലും മഹാരാഷ്ടയിലെ പുണെയില്‍ സ്ഫോടനം സംഭവിച്ചു!

ഭീകരപ്രവര്‍ത്തനങ്ങളെ തടയാനോ യഥാര്‍ഥപ്രതികളെ കണ്ടെത്താനോ കഴിയാത്തതിന്റെ പിന്നിലുള്ളത് ഭരണകൂട ഭീകരതയാണ്. ഭരണകൂട നിഷ്പക്ഷത ഇല്ലാത്തതിന്റെ കൃത്യമായ രേഖയാണ് ഗുജറാത്തില്‍ നരേന്ദ്രമോഡിയും കശ്മീരിലും അസമിലും മണിപ്പൂരിലുമൊക്കെ സേനകള്‍തന്നെയും ഉണ്ടാക്കിവെച്ചത്. നിരപരാധികളെ വെടിവെച്ചുകൊന്നതും വനിതകളെ മാനഭംഗപ്പെടുത്തിയതും തങ്ങളറിഞ്ഞില്ലെന്ന് അവിടങ്ങളിലെ സംസ്ഥാനസര്‍ക്കാറിന് പറയാന്‍ കഴിയുമോ?

ഭീകരവാദത്തെ ആയുധംകൊണ്ടല്ല, ബുദ്ധികൊണ്ടാണ് ആദ്യം നേരിടേണ്ടതെന്നു കൂടി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറയേണ്ടതായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഇരയെ വെടിവെച്ചുകൊന്ന് വീരകേസരികളാവുന്ന സേന, രാജ്യം കാക്കാന്‍ ഉയിര് നേര്‍ന്നുവെച്ച യഥാര്‍ഥസേനയുടെ കൂടി ആത്മബലമാണ് ചോര്‍ത്തിക്കളയുന്നത്. സേനയില്‍ അഴിച്ചുപണിയല്ല, അവര്‍ക്കിടയിലെ ധാര്‍മികബോധമാണ് ശരിക്കും വേരുറപ്പിക്കേണ്ടത്.

വിശാലമാണ് ഇന്ത്യയുടെ അകം. ഇവിടെ നടക്കുന്ന ഒറ്റപ്പെട്ട സ്ഫോടനങ്ങള്‍പോലും രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കുന്നു. പുണെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. വിമാനത്താവളങ്ങളില്‍, തീവണ്ടിയാപ്പീസുകളില്‍, തിരക്കുള്ള കവലകളില്‍ തുടങ്ങി എവിടെയും, ഇപ്പോള്‍ പൊട്ടിത്തെറിക്കുകയില്ലെന്ന ഉറപ്പില്‍ ആര്‍ക്കാണ് സ്വസ്ഥമായി നടക്കാന്‍ കഴിയുക? ഓരോ ആക്രമണസംഭവങ്ങളിലും യഥാര്‍ഥപ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും എടുക്കുന്ന കാലതാമസവും സൃഷ്ടിക്കുന്ന വിവാദങ്ങളും അടുത്തൊരു സ്ഫോടനത്തിന് വേഗത കൂട്ടുന്നു എന്നതാണ് അനുഭവം. ഇത് ജനങ്ങളെ കൂടുതല്‍ പേടിപ്പിക്കുകയാണ്. ഈ ഭയം ഇന്ത്യന്‍ സമൂഹ മനഃസാക്ഷിയില്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കിവെച്ചിരിക്കുന്നു. വളരെയേറെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ മാത്രമേ ഈ മരവിപ്പില്‍നിന്ന് നമ്മുടെ സാമൂഹിക മനസ്സിനെ മോചിപ്പിക്കാനാവൂ. അസംതൃപ്ത വിഭാഗങ്ങളെ സൃഷ്ടിക്കാതിരിക്കുകയെന്ന മുന്‍കരുതലാണ് ഓരോ ഭരണകൂടവും അതിനുവേണ്ടി ആദ്യമായി നിര്‍വഹിക്കേണ്ടത്.

12 comments:

  1. ഇതു മാധ്യമം ദിനപ്പത്രത്തിലെ ഇന്നത്തെ മുഖപ്രസംഗം. ബ്ലോഗില്‍ പബ്ലിഷ്ചെയ്യാനൊരു ഓപ്ഷന്‍ കണ്ടതു കൊണ്ടും ഒരു ചര്‍ച്ചക്കു വക തോന്നിയതു കൊണ്ടും എന്റെ വായനക്കാര്‍ക്കായി .............

    ReplyDelete
  2. ഈ അസഹ്ഷ്ണുതാ വിഭാഗം ഉണ്ടായതെങ്ങിനെ, അവര്‍ക്ക് മുസ്ലീങ്ങളെ കണ്ടു കൂടാതായതിനു കാരണം എന്ത് ? ഇതെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

    ReplyDelete
  3. ശൂരത്വമെന്ന് ധരിച്ച് നടത്തുന്ന ഭീരുത്വ പ്രകടനമാണ് എല്ലാതരം ഭീകരവാദ പ്രവര്‍ത്തനങ്ങളും

    പരാക്രമം പാവങ്ങളോടോ വേണ്ടൂ . സാധാരണക്കാരാണല്ലോ എന്നും ഇവര്‍ക്കിരയാകാറുള്ളത്

    ReplyDelete
  4. ഇങ്ങനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ
    അതിന്റെ പേരിൽ ഏറേ വേദന അനുഭവിക്കുന്നത്.ഇവിടുത്തെ മുസ്ലിം ജനതയാണ്

    ReplyDelete
  5. വായാടി മലയാളി,
    അസഹിഷ്ണുതാ ഉണ്ടാകുന്നതു, എല്ലാം എന്റേതുമാത്രമാണെന്നും മറ്റുള്ളവര്‍ അതു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലില്‍ നിന്നുമൊക്കെയാണ്. അസഹിഷ്ണുക്കളെയും അസംതൃപ്തരേയും സൃഷ്ടിക്കുക വഴി വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാം എന്നുകൂടി വരുമ്പോള്‍ അവക്കു വളരാനുള്ള വളം ഫ്രീയായി വരും. അധഃകൃതന്റെ ഉന്നമനം അസഹിഷ്ണുത ഉളവാക്കുന്നവരും കുറവല്ല. മറ്റുള്ള നല്ല മനുഷ്യരുടെ ഹൃദയത്തില്‍ തങ്ങളോട് അസംതൃപ്തി ഉണ്ടാവാനുള്ള കാരണം കണ്ടെത്തി ഓരോരുത്തരും തിരുത്തുമായിരുന്നെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒരു പരിധിയോളം എന്നേ പരിഹരിക്കപ്പെടുമായിരുന്നു.

    ജീവി കരിവെള്ളൂര്‍,

    ശൂരത്വമോ, ഭീരുത്വമോ? അറിയില്ല. പക്ഷെ ഈ സുന്ദരഭൂമിയില്‍ നിന്നു കൊന്നുകളയാനും കൊല്ലപ്പെടാനും അവരെ നിര്‍ബന്ധിതരാക്കിയ എന്തോ ഒന്നുണ്ട്. അവയെ കണ്ടെത്തി പരിഹരിക്കാന്‍ കഴിയാത്തിടത്തോളം അതിവിശാലമായ ഈ ഇന്ത്യാ മഹാരാജ്യത്തെ സകലരും സുരക്ഷാ സൈന്യത്തിന്റെ വേഷമിട്ടാലും നമുക്കു പലതും തടയാന്‍ കഴിയില്ല.

    അനൂപ്‌ കോതനല്ലൂര്‍,
    പോരാളികള്‍ തീവ്രവാദികളെന്നും, ഭീകരരെ പോരാളികളെന്നും തെറ്റിധരിച്ച ഒരു സമൂഹത്തിലാണു നാം. സ്വന്തം രാജ്യത്ത് അധിനിവേശ സേനക്കെതിരെ പൊരുതുന്നവര്‍ പോലും നമുക്കു തീവ്രവാദികളാണു. കടന്നു കയറുന്നവരും ലോകം മുഴുവന്‍ അക്രമം വിതക്കുന്നവരും സമാധാന പാലകര്‍.

    ഏതുമതത്തിന്റെ നാമധാരിയേയും ആര്‍ക്കും വിലക്കെടുക്കാം. അക്രമങ്ങളും നടത്താം. മീഡിയാ സ്വാധീനം വഴി അതു മതത്തിന്റെ മേലെ കെട്ടിവെക്കുകയും ചെയ്യാം. ഒരു മതം പാശ്ചാത്യക്കൂത്താട്ടങ്ങള്‍ക്കു വിലങ്ങുതടിയാകുമ്പോള്‍ അതൊരു തീവ്രവാദപ്രസ്ഥാനമെന്ന വിശേഷണത്തിലാവുന്നു. മറ്റുമതനാമധാരികളുടെ പ്രതിഷേധങ്ങള്‍ നക്സല്‍ ആക്രമണങ്ങളാണിവിടെ.

    ReplyDelete
  6. മാധ്യമത്തിന്റെ ഈ മുഖപ്രസംഗം, അത്‌ അർഹിക്കുന്ന “ഗൗരവത്തോടെ” തള്ളികളയുന്നു.

    ഡേവിഡ് കോൾമാൻ, താക്കൂർ, സംസ്ഥാന ഭരണ ഭീകരർ, സേനയിലെ പുഴുക്കുത്തുകൾ, ഇവരൊക്കെയാണ്‌ ഇന്ത്യയെ തകർക്കുന്ന ഭീകരൻമാർ!!

    ബാക്കിയെല്ലാവരും..... ഇന്ത്യയെ രക്ഷിക്കുന്ന ഭീകരൻമാരും!!!!

    ReplyDelete
  7. എന്തു തെറ്റ് ചെയ്താലും സ്വന്തം മതത്തില്‍ പെട്ടവരാണ് ചെയ്തതെങ്കില്‍, അവരെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടാണ്, അവരെ ഒരു കാരണവശാലും ശിക്ഷിക്കരുത്, കാരണം അവര്‍ പീഢിതരാണ്, അവര്‍ക്ക് കൊല്ലാനും, കൊല്ലിക്കാനും അധികാരമുണ്ട്. അവര്‍ പോരാളികളാണ്, അവര്‍ കൊന്നൊടുക്കുന്ന നിരപരാധികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍. ഈ ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത്.

    ReplyDelete
  8. അക്രമങ്ങളെല്ലാം തെറ്റുകള്‍ തന്നെയാണ്. എന്നാല്‍ നമ്മുടെ നായക സങ്കല്‍പ്പങ്ങള്‍ നമുക്കു പകര്‍ന്നു നല്‍കുന്ന, രാജ്യങ്ങളുടെ നിയമങ്ങള്‍ക്കും നീതിക്കുമപ്പുറമുള്ള ചില മോഹങ്ങളും കാവ്യനീതികളുമുണ്ട്.

    ആ മോഹങ്ങളുടെ സ്വാധീനം, ചില പ്രവര്‍ത്തനങ്ങളെ പോരാട്ടങ്ങളായി കാണാനും അവ വിജയിച്ചുകാണാനും നമ്മെ മോഹിപ്പിക്കും. ഫലസ്തീനികളുടെ ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെടുന്ന ഇസ്രയേലികളാ‍യ നിരപരാധികളുടെ മരണം ദു:ഖകരമാണെങ്കില്‍ കൂടി ഫലസ്ഥീനിന്റെ വിജയം ഞാന്‍ സ്വപ്നം കാണുന്നുണ്ട്. സെപ്റ്റംബര്‍ 11ലെ ആക്രമണത്തില്‍ മരിച്ച നിരപരാധികളോട് സഹതാപമുണ്ടെങ്കില്‍ കൂടി അമേരിക്കയുടെ മാറ്റം ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിലെ ആദിവാസികളുടെ കയ്യേറ്റങ്ങളും കുടില്‍ കെട്ടലുകളും തെറ്റുകളാണെങ്കില്‍ കൂടി എന്റെ മനസ്സു അവരുടെ വിജയം ആഗ്രഹിക്കുന്നുണ്ട്.

    അഥവാ മാര്‍ഗ്ഗങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ കൂടി പലരുടെയും ലക്ഷ്യങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നര്‍ത്ഥം.

    വ്യത്യസ്ഥമായ ആശയങ്ങളും വഴികളും ഞാന്‍ എതിര്‍ക്കുമ്പോഴും, അവരുടെ പ്രവര്‍ത്തങ്ങളെയും സൃഷ്ടികളെയും ഞാന്‍ മാനിക്കുന്നുണ്ട്. അങ്ങനെ വ്യത്യസ്തരായവര്‍ അന്നത്തെ നിയമങ്ങളെ ലംഘിച്ചുമൊക്കെ സൃഷ്ടിച്ചതാണ് നമ്മളുടെ ഇന്നുകള്‍ എന്ന ചരിത്ര ബോധമാണതിനു കാരണം.

    ReplyDelete
  9. പാലസ്തീനികള്‍ പ്രത്യേക മത വിശ്വാസികളല്ലായിരുന്നു എങ്കില്‍, സെപ്റ്റമ്പര്‍ ഇരുപത് അമേരിക്കക്കെതിരെ പടനയിച്ചവര്‍ ആ മതത്തില്‍ പെട്ടവരല്ലായിരുന്നെങ്കില്‍ ഈ വീരാരധനയും, അവര്‍ ജയിച്ചു കാണാനുള്ള ആഗ്രഹവും കാണുമോ. അത്രയകലയല്ലാത്ത ശ്രീലങ്കയില്‍ പോരാടുകയും, കൊല്ലപ്പെടുകയും ചെയ്ത തമിഴ് പോരോളികളോട് ഈ വീരാരധന തോന്നത്തത് എന്തുകൊണ്ട്. ഈ മനോഭാവമുള്ളവര്‍ക്ക് സ്വന്തം രാജ്യം മറ്റുള്ളവരാല്‍ ആക്രമിക്കപ്പെട്ടാല്‍, ശത്രു സ്വന്തം മതക്കാരനായാല്‍ ആവര്‍ വിജയിക്കാനുള്ള ആഗ്രഹമേ കാണൂ.

    ReplyDelete
  10. ഇന്നു പ്രത്യക്ഷത്തിലുള്ള ചില ആനുകാലിക പോരാട്ടങ്ങളെക്കുറിച്ചു പറഞ്ഞുവെന്നേയുള്ളൂ. അതില്‍ തന്നെ ഞാന്‍ അനുകൂലിച്ച ആദിവാസികളുടെ മതമെന്തേ താങ്കള്‍ വിട്ടുകളഞ്ഞതു.

    തമിഴന്റെ പോരാട്ടങ്ങളേയും ആവശ്യങ്ങളേയും ഇതേ രീതിയില്‍ തന്നെയാണു കണ്ടതും. അവരുടെ വിജയവും എന്നെ സന്തോഷിപ്പിച്ചേനെ.

    എന്റെ രാജ്യ സ്നേഹം അതു വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വിശ്വാസത്തിന്റെ പൂര്‍ണ്ണതക്കു രാജ്യസ്നേഹം കൂടിയേ തീരൂ എന്നാണു ഞാന്‍ പഠിച്ചത്. അതനുസരിച്ചാണു പ്രവര്‍ത്തനങ്ങളും. ഞാനൊരു മതവിശ്വാസിയാണെന്നാണു താങ്കളുടെ വിശ്വാസമെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ രാജ്യ സ്നേഹിയാണ് എന്നാണ്. ഇനി ഞാനൊരു മത വിശ്വാസിയല്ലെന്നു തോന്നുന്നുടെങ്കില്‍ ഞാനൊരു രാജ്യസ്നേഹിയാണെന്നു മാത്രം മനസ്സിലാക്കുക.

    വ്യക്തികളെക്കുറിച്ചു യാതൊരുവിധ അറിവുമില്ലാതെ ഒരുവന്റെയിടങ്ങളില്‍ കയറിച്ചെന്നു അവന്റെ രാജ്യ സ്നേഹം ചോദ്യം ചെയ്യുന്നതു നന്നല്ല.

    ReplyDelete
  11. സ്പോടനെങ്ങളുടെ പ്രഭവ കേന്ദ്രമായ പാകിസ്ഥാനെ കുറിച്ചോ അവര്‍ സ്പോണ്‍സര്‍ ചെയ്യ്തു അതിര്‍ത്തി കടത്തി വിടുന്ന ഭീകരതയെ കുറിച്ചോ പരാമര്‍ശിക്കാതെയുള്ള ലേഖനം എങ്ങിനെ പൂര്‍ണ്ണമാവും സുഹ്രാതെ. മാധ്യമം നടത്തുന്ന ജമെതെ ഇസ്ലാമിയുടെ പാകിസ്ഥാന്‍ നേതാക്കള്‍ ഈ തീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നുണ്ട് എന്ന്ആര്കാനരിയാത്തത്.പാകിസ്ഥാനെ വിമര്‍ശിക്കുന്ന എതെങ്കിലുമൊരു വാചകം മാധ്യമത്തില്‍ നിന്നോ ജമെതെ ഇസ്ലാമിയില്‍ നിന്നോ പ്രതിക്ഷിക്കുനില്ല.

    ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails