പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Saturday, March 10, 2007

സിങ്ങൂരും നന്ദിഗ്രാമും പിന്നെ എ. ഡി. ബിയും - അഭിനവ മാക്സിസ്റ്റുകളുടെ തനിനിറം

നൂറ്റാണ്ടു മുമ്പ്‌ റഷ്യയില്‍ സമത്വത്തിന്റെ മന്ത്രവുമായി ഉയര്‍ന്നു വന്ന പ്രസ്ഥാനം സംഘടിത പ്രസ്ഥാനങ്ങളുടെയും ആശയങ്ങളുടെയും ശക്തി ലോകത്തിനു മനസ്സിലാക്കി കൊടുത്തു. സമത്വം അവകാശമാണെന്നുള്ള തിരിച്ചറിവു, പ്രഭുക്കന്മാരെവരെ മാളികമുകളില്‍ നിന്നും ഇറങ്ങിവന്നു തെരുവു തെണ്ടിയുടെവരെ തോളില്‍ കൈവെച്ചു "സഖാവെ" എന്നു വിളിക്കാന്‍ പോലും പ്രാപ്തനാക്കി. അസംഘടിതരായിരുന്ന തൊഴിലാളികള്‍ ഈ സംഘടിത ശക്തിയാലും ആശയത്താലും അധികാരംവരെ നേടുകയും ചെയ്തു. മാറുന്ന ലോകക്രമത്തില്‍ കാലാനുസൃത മാറ്റങ്ങല്‍ക്കു തയ്യാറാകാതെ അതെ പ്രസ്ഥാനം നാടിനെത്തന്നെ തകര്‍ക്കുന്നതും നാം കണ്ടു.

ഇതു ചരിത്രം. പ്രസ്ഥാനങ്ങള്‍ക്കു കാലാനുസൃതമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്‌. ആ മാറ്റങ്ങള്‍ ഉചിതമായ സമയങ്ങളിലാകുകയും വേണം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വങ്ങള്‍ക്കെ അതിനു കഴിയുകയുള്ളൂ. അഭിനവ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങല്‍ക്കു സംഭവിച്ചിരിക്കുന്ന അപചയങ്ങള്‍ക്കു കാരണവും മറ്റൊന്നല്ല. എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്ന ശൈലി ജനതയെ വളരെയധികം പിന്നോട്ടു കൊണ്ടുപോയിട്ടുണ്ടെന്നതു അവര്‍ തന്നെ സമ്മതിക്കുന്ന കാര്യവുമാണ്‌.

നേരായ രീതിയിലുള്ള നാടിന്റെ വികസനമെന്നതു ജനതയുടെ അവകാശമാണ്‌. ഒപ്പം തന്നെ തൊഴിലും ജീവിതവും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്‌. പ്രസ്ഥാനങ്ങള്‍ അധികാരത്തിലും പുറത്തും വാക്കിനു നേരും നെറിയും പാലിക്കേണ്ടതുണ്ട്‌. അതു നഷ്ടപ്പെടുന്നിടത്തു നിന്നാണു അരാഷ്ട്രീയ വാദങ്ങളുടെ തുടക്കം. ഒരോ പ്രശ്നങ്ങളില്‍ തങ്ങളെടുക്കുന്ന നിലപാടുകള്‍ (നിലപാട്‌ മാറ്റങ്ങളും) ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ ബാധ്യസ്തരുമാണ്‌.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു (പ്രത്യേകിച്ചു സി. പി. എമ്മിനും, സി. പി. ഐക്കും) നിഷേധ നിലപാടുകള്‍ക്കപ്പുറം ഒരു ബദല്‍ കാഴ്ചപ്പാടില്ല എന്നതാണു സത്യം. എ. ഡി. ബി വായ്പ്പയുടെ കാര്യത്തില്‍ ഇന്നെത്തെ നിലാപാടു മാറ്റത്തിലേക്കു നയിക്കുന്ന ഏക മാറ്റം അവര്‍ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തേക്കു മാറി എന്നതു മാത്രമാകുന്നു. സി. പി. ഐ സമ്മതപത്രം നല്‍കിയതു ഒരു മന്ത്രിയുടെ രാജി ഒഴിവാക്കാനത്രെ? ഒരു നാടിന്റെ ഭാവിയെക്കാള്‍ വലുതത്രെ ഇവര്‍ക്കു മന്ത്രിയുടെ ഭാവി. അതും കോടതിക്കെതിരെ വായില്‍ തോന്നിയതു വിളിച്ചു പറഞ്ഞിട്ടു കോടതിയില്‍ പോയി മാപ്പു പറഞ്ഞ നട്ടെല്ലില്ലാത്തവരുടെ ഭാവി.

ഇതു കേരളത്തിന്റെ അവസ്ഥ. അര നൂറ്റാണ്ടിനടുത്ത്‌ സി. പി. എം ഭരിക്കുകയും നാടിന്റെ വികസനം ലക്ഷ്യമാക്കി മുന്നൊട്ടു കുതിക്കുകയും ചെയ്ത ബംഗാളില്‍ ഇന്നു സി. പി. എം ജനങ്ങളില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു. തങ്ങളെ അധികാരത്തിലേറ്റിയ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത വിസ്മരിച്ചു വമ്പന്‍ കുത്തകകള്‍ക്കു വേണ്ടി അവരെ തെരുവിലേക്കു വലിച്ചെറിയുന്നു. അനുസരിക്കാത്തവരെ ഇരുട്ടിന്റെ മറവില്‍ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളുന്നു. സിങ്ങൂരില്‍ റ്റാറ്റയ്ക്കു വേണ്ടിയാണെങ്കില്‍ നന്ദിഗ്രാമിനെ സംരക്ഷിതമേഖലയാക്കി വമ്പന്മാര്‍ക്കു കാഴ്ചവെക്കാനാണിതെല്ലാം. ഫലപുഷ്ടമായ കൃഷി പ്രദേശങ്ങളാണു ഇങ്ങനെ തീറെഴുതുന്നതു എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഒറ്റ രാത്രികൊണ്ടു സര്‍ക്കാരും ഗുണ്ടകളും നന്ദിഗ്രാമില്‍ കൊന്നു തള്ളിയതു 16 വയസ്സുള്ള യുവാവിനെയടക്കം എട്ടുപേരെയാണത്രെ?

സ്ഥിരമായ അധികാരം സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുന്നു എന്നതിനു ഒരു തെളിവു കൂടി.

ഇതു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ. ഇന്നലളില്‍ മുതലാളിത്വത്തിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്നത്തെ മുതലാളിയായ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കെതിരെ മുഴങ്ങുന്ന നാള്‍ വിദൂരമല്ല. ഒരു പക്ഷെ അതിലൊന്നു ഇങ്ങനെയുമാകാം, "സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ കമ്മ്യൂണിസത്തിനെതിരെ".

No comments:

Post a Comment

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails