പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Thursday, January 25, 2007

ഭരണമോ സമരമോ ?

നീണ്ട അഞ്ച്‌ വര്‍ഷത്തെ സമരകോലാഹലങ്ങള്‍ കേരളീയര്‍ മറന്നിട്ടുണ്ടാവില്ല എന്നാണെന്റെ വിശ്വാസം. 'അസംതൃപ്തരായ ഒരു ജനതയില്‍ മാത്രമെ വിപ്ലവം വിരിയൂ' എന്നതു കൊണ്ടാകാം, അസംതൃപ്തരായ ഒരു കേരള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ചിലര്‍ ഇത്ര ശുഷ്കാന്തി കാട്ടുന്നത്‌. അസംതൃപ്തരായ ഒരു സമൂഹത്തില്‍ അത്യന്താപേക്ഷിതമായതു ദാരിദ്ര്യം ആണല്ലൊ. സമരങ്ങളിലൂടെ പുതു വ്യവസായങ്ങളെ തടഞ്ഞു നിര്‍ത്തിയും, ഉണ്ടായിരുന്ന വ്യവസായങ്ങളെ പൂട്ടിച്ചും, വികസനങ്ങളെ പിറകിലേക്കു വലിച്ചു ദശാബ്ദങ്ങല്‍ എറെയായി ഭൂരിഭാഗം ജനതയെ ദരിദ്രരായി നിര്‍ത്തുകയും, പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഭരണത്തിലേറിയാലെങ്കിലും സ്വസ്ഥതയോടെ ജീവിക്കാമല്ലോ എന്നു കരുതിയ കേരള ജനതക്കു ഭരണം(അങ്ങനെ വിളിക്കാമൊ?) സമരങ്ങളെക്കാല്‍ വലിയ പ്രഹരങ്ങളാണു നല്‍കിക്കൊണ്ടിരിക്കുന്നത്‌. ആരെയെങ്കിലും എതിര്‍ത്തുകൊണ്ടേയിരുന്നില്ലെങ്കില്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ടാകും എന്നവര്‍ക്കു നന്നായറിയാം. ഇത്ര കാലവും പറഞ്ഞ വാക്കുകള്‍ക്കു വിപരീതമായി ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അണികളെ സമരത്തിലേക്കു തള്ളിവിട്ടു എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണു ഉത്തമം. ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അവര്‍ തന്നെ രണ്ടു വിഭാഗങ്ങളായി നിന്നു ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

എ.ഡി.ബിയുടെയും, ചിക്കന്‍ ഗുനിയയുടെയും, ലാവ്ലിന്‍ കേസിന്റെയും കരിമണല്‍ ഖനനത്തിന്റെയും, സ്വാശ്രയ കോളേജ്ന്റെയും, സ്മാര്‍ട്‌ സിറ്റിയുടെയും, എക്സ്പ്രസ്സ്‌ ഹൈ വെയുടെയുമെല്ലാം കാര്യത്തില്‍ ഇതൊക്കെ തന്നെയല്ലെ നടന്നു കൊണ്ടിരിക്കുന്നത്‌.

ഇപ്പോള്‍ പ്രശ്നം ഹൈ കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന വി. കെ. ബാലിയെ സുപ്രീം കോടതി ജഢ്ജിയാക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി, രാഷ്ട്രപതിക്കു എഴുത്തു എഴുതിയതായിരിക്കുന്നു.

മുഖ്യമന്ത്രി ചെയ്തതു ഭരണഘടനാ വിരുദ്ധമൊ എന്തൊ? അതു ഭരണഘടനാ വിദഗ്ധര്‍ തീരുമാനിക്കട്ടെ. ഒരുവനു അര്‍ഹതപ്പെട്ടതു കിട്ടിയില്ലെങ്കില്‍ അതു വേണ്ടപ്പെട്ടവരെ അറിയിക്കേണ്ടതില്ലെ? ആ ചെയ്തതു തെറ്റാകുന്നതു എങ്ങനെ എന്നു മനസ്സിലാകുന്നില്ല? തഴയപ്പെടുമ്പൊല്‍ ദു:ഖിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതു തെറ്റാണൊ? ശ്രീ. അച്ചുതാനന്ദനു ഒരു പക്ഷെ അതില്‍ രാഷ്ട്രീയം ഉണ്ടായിരിക്കാം. എന്നാല്‍ മുഖമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ടതു തന്നെയാണിതു എന്നു തോന്നുന്നു.

കുറെയേറെ കേസുകളില്‍ വി.കെ ബാലി അടങ്ങുന്ന ബെഞ്ചിന്റെ വിധി തങ്ങള്‍ക്കു പ്രതികൂലമായതു കൊണ്ടു അദ്ദേഹം മോശക്കാരനാകുന്നതെങ്ങനെ എന്നു മനസ്സിലാകുന്നില്ല. ആ വിധികളെ അസ്ഥിരപ്പെടുത്തുന്ന വിധികള്‍ മുകള്‍ കോടതികളില്‍ നിന്നും നേടിയെടുക്കാനും എതിര്‍ക്കുന്നവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ക്കു തീര്‍പ്പു കല്‍പ്പിച്ചതു അദ്ദേഹത്തിന്റെ കാലത്താണു എന്നതു മറക്കാവുന്നതല്ല.

ജയകൃഷ്ണന്‍ വധ കേസ്സിലേതടക്കം സി. പി. എമ്മിനു അനുകൂലമായ പലവിധികളും അംഗീകരിക്കാന്‍ മാനസിക വൈശമ്യം ഉള്ള ഒരുപാടുപേര്‍ നമ്മുടെ നാട്ടിലുണ്ട്‌. അവരൊക്കെയും ഇതേ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ എന്താവും നമ്മുടെ നാടിന്റെ അവസ്ത. കോടതിയുടെ നിക്ഷ്പത ചോദ്യം ചെയ്യുമ്പോല്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്‌. അങ്ങനെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഇങ്ങനൊരു എഴുത്തു എഴുതുമായിരുന്നില്ലല്ലൊ?

വില വര്‍ദ്ധനവും, ക്രമസമാധാന തകര്‍ച്ചയും ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ ശക്തികള്‍ ശക്തിപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നു കുറച്ചു ദിവസങ്ങളായുള്ള ആയുധ പ്രയോഗ പരമ്പര വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാം. മോഡിയെ (വിവരണങ്ങള്‍ക്കു പ്രസക്തിയെവിടെ?) സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണൊ ഇതെല്ലാം? ഗുണ്ടാ നിയമങ്ങള്‍ പിന്‍ വലിച്ചോ, നിയമത്തിന്റെ പരിധിയില്‍ നിന്നും വേണ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തിയോ അക്രമികള്‍ക്കു സൗകര്യം ചെയ്തു കൊടുക്കാം.. സ്വയം ആസൂത്രണം ചെയ്യുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ അധികാരതിലെക്കുള്ള പടികളാക്കാം. ആധികാരത്തില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന കലാപങ്ങള്‍ സുസ്ഥിരഭരണത്തിന്നു വളവുമാക്കാം. അതിനൊക്കെയായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ ഏതു ചെകുത്താനും സ്വാഗതവുമരുളാം.

Saturday, January 20, 2007

കോടതികള്‍ക്കെതിരെ സമരം ശരിയൊ ?

നിയമനിര്‍മാണങ്ങള്‍ നീതി രഹിതമാകുകയും, നിയമ നിര്‍മാണസഭകള്‍ അഴിമതിയുടെ കൂത്തരങ്ങുകളാകുകയും ചെയ്യുമ്പോള്‍ നന്മയുടെ നീരുറവ തേടി നാമെത്തുക കോടതികള്‍ക്കു മുന്നിലാണു. വ്യക്തമായ സ്വജനപക്ഷപാതം കാട്ടുന്ന ഭരണകൂടങ്ങളെയും മാധ്യമങ്ങളെയും അപേക്ഷിച്ചു നിക്ഷ്പക്ഷത പുലര്‍ത്താന്‍ കോടതികള്‍ക്കു കഴിയുന്നുമുണ്ട്‌. വ്യക്തമായ നിയമതിന്റെയും, അപഗ്രഥനത്തിന്റെയും, മറുവാദങ്ങളുടെയും അടിസ്ഥാനത്തിലാണല്ലൊ കോടതിവിധികള്‍ ഉണ്ടാവുക. വിധി ശരിയല്ല എന്ന് തൊന്നുന്നവര്‍ക്കു സമീപിക്കാന്‍ വേറെ വേദികളും ഉണ്ട്‌.

യാതൊരു ന്യായാന്യായങ്ങള്‍ക്കും പ്രസക്തിയില്ലാത്ത നിയമനിര്‍മാണ സഭകളെക്കാള്‍ ഭേദമല്ലെ ഇത്‌. ജനങ്ങലുടെ വിഢിത്തം കനിഞ്ഞു നല്‍കുന്ന മൃഗീയ ഭൂരിപക്ഷങ്ങളുടെ ഹുങ്കില്‍ എന്തും കാട്ടാമെന്നും, പ്രതിപക്ഷം എന്നാല്‍ തോറ്റവരാനെന്ന ധാരണയില്‍ ജയിക്കുന്നവന്‍ പറയുന്നതാണു നിയമം എന്ന പ്രാകൃത വ്യവസ്ഥകളെ അനുസ്മരിപ്പിക്കും വിധം ഭരണഘടനയുടെ അന്തസത്തെയെ പോലും മാറ്റിമറിക്കുന്ന രീതിയില്‍ നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ എവിടെയാണു അഭയം തേടുക. ഭരണഘടനയുടെ അന്തസത്തെയെ കാത്തുസൂക്ഷിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കാതെ, ഏതെങ്കിലും പക്ഷം പിടിക്കാനാണു ഇന്നു മാധ്യമങ്ങള്‍ക്കും താല്‍പര്യം.

തങ്ങളുടെ അഭിപ്രായമാണു ശരിയെന്നു സ്ഥാപിക്കാന്‍ കോടതികളിലേക്കു സമരം നടത്തി കൊടതികളിലുള്ള ജനങ്ങളുടെ വിശ്വാസം നശിപ്പിക്കുകയല്ല വേണ്ടത്‌. സാധാരണക്കാരന്റെ കോടതികളിലുള്ള വിശ്വാസം ഇപ്പോഴെ തകര്‍ത്തില്ലെങ്കില്‍ തങ്ങളുടെ തനി നിറം നാളെ കോടതികള്‍ വഴി പുറത്തെത്തുമ്പോള്‍ ജനങ്ങല്‍ അതും വിശ്വസിക്കില്ലേ ? അതു കൊണ്ടാകും ഇപ്പൊഴേ ഈ കോലാഹലങ്ങള്‍. കോടതികളുടെ വിധികള്‍ അനുകൂലമാകുമ്പോള്‍ അതിനെ അനുമോദിക്കുകയും എതിരാകുമ്പോള്‍ കൊലവിളി നടത്തുകയും ചെയ്യുന്നതു ഉചിതമാണൊ?
തങ്ങളെ എതിര്‍ക്കുന്നവരെല്ലാം തെറ്റെന്നു വിശ്വസിക്കുന്നതു ശരിയല്ല. "നിങ്ങളെയൊരാള്‍ എതിര്‍ക്കുന്നു എന്നതുകൊണ്ടു എതിരാളി തെറ്റായിക്കൊള്ളണമെന്നില്ല"യെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ ഓര്‍ത്തുപൊകുന്നു. എന്താണു നിങ്ങളുടെ അഭിപ്രായം??

Related Posts with Thumbnails