പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Wednesday, November 25, 2009

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.

നാടിന്ന് അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ക്കു മൂലകാരണം ബാബറി മസ്ജിദിന്റെ തകര്‍ച്ചയും കുറ്റവാളികള്‍ക്കു കൈവന്ന അധികാരവുമാണ്. അതു രണ്ടും നേടി എന്നതു തന്നെയാണ് പോഷിപ്പിക്കപ്പെടുന്ന ഹൈന്ദവ തീവ്രവാദങ്ങള്‍ക്കും കാരണം.

ഇടക്കിടക്കു ആര്‍ക്കും വേണ്ടാത്ത ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാട്ടി കൊതിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു അധിര്കാരി വര്‍ഗ്ഗം. ഓരോ റിപ്പോര്‍ട്ടും വിളിച്ചു പറയുന്നത് തികഞ്ഞ ആക്ഷേപമാണ്. ന്യൂനപക്ഷങളേ നിങള്‍ക്കീ നാട്ടില്‍ ഒന്നുമില്ല എന്നു വിളിച്ചു പറഞ്ഞു മണ്ഡലും സച്ചാറു‌മെല്ലാം‍. ബാബരി മസ്ജിദിന്റെ തകര്‍ക്കലോടൊപ്പം മുംബൈയില്‍ നടത്തിയ അസൂത്രിത കലാപത്തിന്റെ കഥ പറഞ്ഞു ജസ്റ്റിസ് ശ്രീകൃഷ്ണ. അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകള്‍? പ്രതിരോധം പാപമല്ലെന്നു കുറച്ചുപേരെങ്കിലും ചിന്തിക്കാന്‍ അതൊക്കെ വഴിയൊരുക്കിയെന്ന സത്യം നാം മറന്നു കൂടാ.

ന്യൂനപക്ഷമേ നിങള്‍ക്കായി ഞങള്‍ ചിലതൊക്കെ ചെയ്യുന്നു എന്നു പുറത്തു പറഞ്ഞു കൊണ്ട്, പുറത്തേക്കു വിടുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു സംഘപരിവാര്‍ ഒരുപക്ഷേ കോള്‍മയിര്‍ കൊള്ളുന്നുണ്ടാവും. ഗുജറാത്ത് കലാപത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ അഭിമാനിക്കുന്നതു മാധ്യമങ്ങളിലൂടെ നാം കണ്ടതല്ലെ? ബോംബയിലും ഒറീസയിലും ഗുജറാത്തിലുമൊക്കെ ന്യൂന പക്ഷങ്ങളെ കൊന്നു തള്ളാ‍ന്‍ നടത്തിയ പിഴവു പറ്റാത്ത ആസൂത്രണങള്‍, റിപ്പോര്‍ട്ടുകളില്‍ നിന്നും പുതിയ തലമുറയെ വായിച്ചു പഠിപ്പിക്കാം, പറ്റിയ പിഴവുകള്‍ പഠിച്ചു കുറ്റമറ്റ പുതിയവയെ സൃഷ്ടിക്കുകയുമാവാം അവര്‍ക്കു.

മതേതരത്വത്തിന്റെ മനസ്സാണിന്ത്യക്കെന്ന് മനസ്സിനെ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ, അതങനെയല്ലെന്നു വിളിച്ചു പറയുന്ന തെളിവുകള്‍ നമ്മെ നോക്കി കൊഞ്ഞണം കുത്തുന്നു. പള്ളി പൊളിച്ചാല്‍ ഇവിടെ അധികാരത്തിലെത്താമെന്നും, വര്‍ഗ്ഗീയ കലാപങ്ങളിലൂടെ അധികാരം നിലനിര്‍ത്താമെന്നും ചരിത്രം വിളിച്ചു പറയുന്നു.

ഭരണത്തിനും നിയമത്തിനും എല്ലാം വിട്ടു കൊടുത്തു നിശ്ശബ്ദരായി നോക്കി നിന്ന മുസ്ലിം സംഘടനകള്‍ക്കുമുണ്ട് ലിബറാന്റെ കൊട്ടു. പ്രതിരോധത്തിനു ആരെങ്കിലും ഇറങ്ങി തിരിച്ചിരുന്നെങ്കില്‍ അപ്പോഴും കിട്ടിയേനെ ഈ കൊട്ടു അതിന്റെ പേരില്‍. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മനസ്സില്‍ പുതിയ വിഭജനം നടന്നിട്ടു 2 പതിറ്റാണ്ടുകളാകുന്നു. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്തത്ര അകലത്തിലേക്കു ന്യൂനപക്ഷത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

തകര്‍ത്തതിന്റെ മുറിവുണക്കാന്‍ ഏറ്റവും ഉത്തമം പുനസൃഷ്ടിയാണ്. അതില്ലാതെയുള്ള എന്തും കണ്ണില്‍ പൊടിയിടലുകള്‍ മാത്രമേയാവൂ. നഷ്ടപ്പെട്ടവര്‍ഷങ്ങളും ചിലവായ ലക്ഷങ്ങളും അര്‍ത്ഥവത്താകണമെങ്കില്‍ അതിന്മേല്‍ ശക്തമായ നടപടികളുണ്ടാവണം.

Friday, October 30, 2009

ലൌ ജിഹാദിലൂടെ മതപരിവര്‍ത്തനം എന്ന ശുദ്ധ അസംബന്ധം

ഈ തലക്കെട്ടാണെന്റെ ഇപ്പോഴത്തെ അഭിപ്രായം. വാദങ്ങള്‍ കുറെ എഴുതി. പക്ഷെ, എന്തു അസത്യവും വിശ്വസിക്കുന്ന -അനീതി പ്രവര്‍ത്തിക്കുന്ന - അതിനെതിരെ പ്രവര്‍ത്തിക്കാത്ത - നാവിറങ്ങിപ്പോയ, സംഘടനകളും, സാംസ്കാരിക നായകന്മാരും, മാധ്യമങ്ങളും, ജനങ്ങള്‍ക്കും മുന്നില്‍ എന്തെഴുതിയിട്ടും എന്തു കഥ?

സത്യം, ഞാന്‍ നിരാശയുടെ പടു കുഴിയിലാണ്. ഇങ്ങനെയാണെങ്കില്‍ എന്റെ നാട് നാശത്തിലേക്കാണ് എന്നതാണ് പരമ സത്യം.

അതിനാല്‍, അതിനാല്‍ മാത്രം..........

നിരാശയോടെ, പ്രതിഷേധത്തോടെയും..........
ഉള്ളില്‍ പ്രണയവും, മതവും, വിശ്വാസവുമായി.........

ഒരു നീരുറവതേടി............

Friday, August 21, 2009

എന്താഡോ ഇങ്ങനൊക്കെ?


എന്റെ ഭാഷ :

വൈകുന്നേരം തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നുമിറങ്ങി സുഹൃത്തുമൊന്നിച്ചു സിറ്റിയിലേക്കു ഒരു യാത്രപോയി. സാധാരണ വണ്ടിയോടിക്കുന്നതു ഞാനായതിനാല്‍ റോഡിലെ നോട്ടം വിട്ടു ചുറ്റുവട്ടം നോക്കാന്‍ കഴിയാറില്ല. അന്നു പിന്നിലിരുന്നു കാഴ്ചകള്‍ കണ്ട്‌ നീങ്ങുന്നതിന്നിടയിലാണ്‌ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്‌. എല്ലാ കടകളുടെയും പേരുകള്‍ എഴുതിയിരിക്കുന്നതു ഇംഗ്ലീഷില്‍. പിന്നീട്‌ മലയാളം പേരുള്ളവയെ തിരയലായി പരിപാടി. പറ്റെ വേരറ്റുപോയിട്ടില്ലയെന്നു കാണിക്കാന്‍ കിട്ടി ചിലതൊക്കെ. അവിയില്‍ ഒട്ടുമിക്കതും രണ്ടാം പേരുകളായിരുന്നു. ഇത്തിരി വലിപ്പത്തിലെഴുതിയവര്‍ എച്‌. എസ്‌. ബി. സി, കൊഡക്‌ മഹീന്ദ്ര തുടങ്ങിയ മറുദേശ സ്ഥാപനങ്ങളും, വിദേശ മദ്യവും ചില തദ്ദേശീയ ബാങ്കുകളും, ലാഭം, ത്രിവേണി തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളും മാത്രം. പിന്നീട്‌ നാട്ടിന്‍ പുറമെന്നു ഞാന്‍ കരുതുന്ന എന്റെ നാട്ടില്‍ ചെന്നപ്പോഴും ശ്രദ്ധിച്ചു. അവിടെയും ഇംഗ്ലീഷിനു തന്നെ പ്രാമുഖ്യം. ഗ്രാമവും നഗരവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപോലെയായി.

എന്റെ വസ്ത്രധാരണം :
ഞാനും മുണ്ട്‌ ഉടുക്കുന്നത്‌ ചിങ്ങമൊന്നിന്റെ പുതുവത്സരപുലരിയിലും ഓഫീസിലെ പൂക്കളമത്സരത്തിന്റെ ദിനത്തിലും മാത്രമായി. പണ്ട്‌ വെള്ളിയാഴ്ചകളിലെയും, പെരുന്നാള്‍ ദിനത്തിലെയും പള്ളിയില്‍പോക്കും മുണ്ടിലായിരുന്നു. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ പോലും മുണ്ടില്‍ കയറുന്നതു അപൂര്‍വ്വം. പെരുന്നാളിന്ന് മുണ്ട്‌ കിട്ടാനായുള്ള വാശിപിടുത്തങ്ങള്‍ മറവിയിലേക്കു പോകാതെ ഓര്‍മ്മകളില്‍ തന്നെ ഒരു വാശിയോടെ നില്‍ക്കുന്നു. ഓഫീസ്‌ വിട്ടെത്തിയാല്‍ ആദ്യം കയറുന്ന കൈലിക്കും മുണ്ടിനും അല്‍പ്പം അകന്ന ബന്ധമെങ്കിലും ഉണ്ടെന്നതാണ്‌ ആശ്വാസം. അതുപോലെ തന്നെ, കൂടെ ജോലി ചെയ്യുന്നവരിലൊരാളെ (മലയാളി തന്നെ) മുണ്ടുടിപ്പിച്ചു ചിങ്ങമൊന്നിനെ വരവേറ്റപ്പോള്‍ "സ്വന്തമായി മുണ്ടുടുക്കാന്‍ അറിയാം" എന്നതില്‍ അഭിമാനം കൊള്ളലായിപ്പോള്‍.

എന്റെ ദേശം :
കഴിഞ്ഞുപോയതു 63-ആം സ്വാതന്ത്ര്യ ദിനം. ഇമെയില്‍ വഴും ഓര്‍ക്കൂട്ട്‌ വഴിയുമൊക്കെ ഒരുപാട്‌ ആശംസാ കാര്‍ഡുകള്‍ കിട്ടി. കാര്‍ഡുകള്‍ ചിലവില്ലാതെ അയച്ചാണെങ്കിലും ഐ.ടി. മേഖല എല്ലാ ദിനങ്ങളും ആഘോഷിക്കും. ഇത്തവണ കിട്ടിയ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ കാര്‍ഡുകളിലേറെയും ഭഗത്‌സിംഗും, രാജഗുരുവും, സുഭാഷ്‌ ചന്ദ്രബോസിനെയും കൊണ്ട്‌ നിറഞ്ഞവയായിരുന്നു. രക്തസാക്ഷികളെ വാഴ്ത്തുന്നവ. ഒരൊറ്റ ഗാന്ധിജിയെപ്പോലും കിട്ടിയില്ല എന്നതാണ്‌ എടുത്തു പറയേണ്ടുന്ന സംഗതി. ദേശസ്നേഹത്താല്‍ കൊല്ലാനും മരിക്കാനും നാം തയ്യാറാണ്‌, പൊരുതി വിജയിയായി ജീവിക്കാന്‍ നാം തയ്യാറാണോ എന്നിടത്താണ്‌ ശങ്ക. പൊരുതാനും മരിക്കാനും തയ്യാറായി ജീവിക്കാന്‍ നമ്മെ പഠിപ്പിച്ച മഹാന്‍ പാഠപുസ്തകങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുമ്പോള്‍ ഇതൊന്നും അത്ഭുതപ്പെടാനില്ല. അഹിംസാ മാര്‍ഗം മുറുകെപ്പിടിച്ചു രക്തസാക്ഷിത്വം വരിച്ചവര്‍ രണ്ടാം തരമെന്നു നമ്മുടെ സമൂഹം കരുതുന്നുവോ? മാര്‍ഗ്ഗവും ലക്ഷ്യവും വഴിമാറിപ്പോയാലും, പ്രവര്‍ത്തി തെറ്റിപ്പോകില്ലയെന്ന ഗുണം അഹിംസക്കുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്‌. യുദ്ധം പ്രഖ്യാപിച്ചെത്തുന്ന പ്രത്യക്ഷ ശത്രുവിനോട്‌ ആയുധപോരാട്ടം വേണം. എന്നാല്‍ ആ ശത്രുക്കളെയും രാജ്യത്തിനകത്തെ എതിരാളികളെയും നിലക്കു നിര്‍ത്താന്‍ ഏറ്റവും നല്ല ആയുധം അഹിംസയും, ക്ഷമയും, ബഹിഷ്കരണവും, സത്യാഗ്രഹവും, ഉപരോധവുമൊക്കെയുള്ള അഹിംസാ മാര്‍ഗങ്ങളല്ലേ? അമേരിക്കയുടേയും ചൈനയുടേയും പാകിസ്ഥാന്റെയും ഇസ്രായേലിന്റെയുമൊക്കെ സാധനങ്ങളെ കെട്ടിപ്പുണര്‍ന്നു അനുഭവിച്ചുകൊണ്ട്‌ അവരുടെ ചെയ്തികളെ കുറ്റം പറയുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളതു? മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ഇറങ്ങും മുന്‍പ്‌ സ്വയം നിയന്ത്രിക്കാനൊരു ശീലം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു ബഹുസ്വര സമൂഹം അഹിംസ ശീലിച്ചേ മതിയാവൂ. കുറഞ്ഞപക്ഷം ശരി ചെയ്തില്ലെങ്കിലും തെറ്റു ചെയ്തില്ല എന്നു സമാശ്വസിക്കാന്‍ അതു പിന്നീട്‌ വക നല്‍കും. അക്രമത്തിനും ഉന്മൂലന സിദ്ധാന്തങ്ങള്‍ക്കും വേരോട്ടമുണ്ടാകുന്ന സമൂഹത്തില്‍ അശാന്തികള്‍ പടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്‌ സത്യം. നാമിന്നു കാണുന്നതും അതു തന്നെയല്ലേ?

എന്റെ സംസ്കാരം :
അബ്ദുല്‍കലാമും, മമ്മൂട്ടിയും, ഷാരൂഖ്‌ ഖാനും, ഇവ മൂന്നു വെറും പേരുകളല്ല. മൂന്നുപേരും അതുല്യ പ്രതിഭകള്‍. ഇവര്‍ക്കു മൂവര്‍ക്കും സാമ്യമുള്ളവസ്തുതകളില്‍ പ്രധാനപ്പെട്ടതു അവരുടെ മുസ്ലിം നാമവും കറുത്ത തൊലിയും തന്നെ. ഇതു രണ്ടും അമേരിക്കയെന്ന രാഷ്ട്രം ഭയക്കണം. കാരണം ഇവയടങ്ങിയ കോടിക്കണക്കിന്ന് മനുഷ്യരുടെ ആത്മാക്കളെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയവര്‍ ഭയപ്പെടാന്‍ യോഗ്യര്‍ തന്നെ. പക്ഷെ പ്രശ്നം മറ്റൊന്നാണ്‌. അവരുടെ ഭയത്തെ കയറ്റിയയച്ചു, മുസ്ലിം ഉന്മൂലനമെന്ന ആശയം വിളകൊയ്യുകയാണിന്ന്. വഴിയേ പോകുന്ന എതങ്കിലും കറുത്ത-മുസ്ലിമല്ല മമ്മൂട്ടിയും ഷാരൂഖും ശ്രീ. അബ്ദുല്‍ കലാമുമൊക്കെ. ലോകം വിരല്‍ തുമ്പത്തു എത്തിയ ഇന്നത്തെ കാലത്ത്‌, ലോകത്ത്‌ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഇന്ത്യാക്കാരാണവര്‍. ഇന്റര്‍നെറ്റിലൊന്നു പരതിയാല്‍ വിരല്‍ തുമ്പത്തു അവരുടെ ജീവ ചരിത്രം വന്നെത്തും. അങ്ങനെയുള്ളവരെ പരിശോധിക്കുമ്പോള്‍ മുറിപ്പെടുത്താത്ത വാക്കുകളെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്‌. നമ്മളിലെ ഏറ്റവും സുപ്രശസ്തരായാവര്‍ക്ക്‌ (കുറഞ്ഞപക്ഷം അബ്ദുല്‍ കലാമെന്ന മുന്‍രാഷ്ട്രപതിയെങ്കിലും സുപ്രശസ്ഥനെന്നു നിങ്ങള്‍ അങ്ങീകരിക്കില്ലെ?) പീഡനം നല്‍കുക വഴി, അവര്‍ നമ്മിലേക്കു പകര്‍ന്നു നല്‍കുന്ന ചില സന്ദേശങ്ങളുണ്ട്‌. ഒപ്പം ഒരു വിഭാഗത്തെ കുറിച്ചു മറ്റുള്ളവരിലേക്കു പകരുന്ന ഭീതിയും അതു വിതക്കുന്ന അശാന്തിയും കാണണം. അമേരിക്ക ചെയ്യുന്നതു അവരുടെ സംസ്കാരമായിരിക്കാം. എന്നാല്‍ ഈ ബൂലോകത്തും പുറത്തും നാം തന്നെ, 'അവര്‍ അതിനര്‍ഹരാണ്‌' എന്നു പറയാനും സ്ഥാപിക്കാനും തുടങ്ങുമ്പോഴാണ്‌, ഇതു നമ്മുടെ സംസ്കാരമല്ലെന്നു ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്‌.

വാല്‍ക്കഷ്ണം: ഇത്ര നാളും നാം കേട്ടിരുന്ന പരാതിയും പരിഭവങ്ങളും ഓരോരുത്തരെ ഇകഴ്ത്തി പറയുന്നതു എന്നതു കൊണ്ടായിരുന്നു. ദാ ഇപ്പോള്‍ ഒരു മനുഷ്യന്‍ ഒരാളെ പുകഴ്ത്തി പുസ്തകമെഴുതിയപ്പോഴും കഥ അങ്ങനെ തന്നെ.

Related Posts with Thumbnails