അടുത്തകാലത്ത് ഫോര്‍വേഡായെത്തിയ മെയിലിലൊരു കഥയുണ്ടായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഒരാള്‍ , ഇന്ത്യയിലേക്കു ഉല്ലാസയാത്രക്കു പോയി വന്ന തന്റെ ബോസ്സിനോട് കുശലാന്വേഷണം നടത്തുന്നതും അതിനു കിട്ടിയ ദു:ഖകരമായ മറുപടിയുമായിരുന്നു കഥയായി വന്നത് .
അതിന്റെ ചുരുക്കം ഇങ്ങനെ. ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ താന്‍ സുന്ദരവും അനുഗ്രഹീതവുമായ മണ്ണും, പ്രകൃതിയും, കാലാവസ്ഥയുമൊക്കെ ആസ്വദിച്ചു വിവിധ സ്ഥലങ്ങളില്‍ പോയി അവിടുത്തെ ജനങ്ങളെയുമൊക്കെ കണ്ടു. ആ യാത്രയില്‍ കാഷ്മീരിയേയും, കേരളീയനേയും, തമിഴനേയുമൊക്കെ കണ്ടു. പക്ഷെ ഇന്ത്യയില്‍ പോയിട്ടു ഒരിന്ത്യക്കാരനെപ്പോലും കാണാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം.
ഭാഷയെ വെച്ചു സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകള്‍ തിരിച്ചിരിക്കുന്ന നമ്മുടെ നാട്ടില്‍ ജനങ്ങള്‍ അതിന്റെ നാലതിരുകളില്‍, അല്ലെങ്കി ഭാഷയുടെ ഏകതയില്‍ ഒതുങ്ങിപ്പോകുന്നതു സ്വാഭാവികം. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഡല്‍ഹിയിലെ ആഘോഷങ്ങളും നേതാക്കളുടെ സന്ദേശങ്ങളും കാണാനായി ടി.വിക്കു മുന്നിലെങ്കിലുമിരിക്കുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടില്‍ . ഒരു സ്വാതന്ത്ര്യ ദിനത്തിനു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ആശംസക്കു പ്രത്യഭിവാദ്യം ചെയ്തതിലേറെയും വിദേശത്തായിരുന്ന സഹോദരന്മാരായിരുന്നു. ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടേയും സന്തോഷ ദിനങ്ങള്‍ വാരാന്ത്യ അവധികളില്‍ ലയിച്ചു പോയതില്‍ പരിഭവിക്കുന്നവരാണെന്റെ ഓഫീസില്‍ അധികവും. ‘നാനാത്വത്തിലെ ഏകത്വ‘മൊക്കെ ഒരു വികാരമായി മനസ്സില്‍ രൂപീകരിച്ചു ഇന്ത്യക്കാരനാകാന്‍ നമ്മള്‍ക്കു ആദ്യം വിദേശിയാവേണ്ടി വരുന്നു എന്നതാണ് ഒരു സത്യം.
കേരളത്തിന്റെ പുതിയ സാമൂഹ്യാവസ്ഥയില്‍ നാട്ടിലെത്തുന്ന സഞ്ചാരിക്കു വിവിധ മതസ്ഥനെ കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു കേരളക്കാരനെ കാണാന്‍ പറ്റുന്ന കാലം എന്നുവരെയുണ്ടാവും? മതവിശ്വാസത്തിന്റെ നാലതിരുകളിലേക്ക് ജനങ്ങള്‍ ഒതുങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിമാറുന്നുണ്ട് വേഷവിധാനത്തിലെ പ്രകടനപരതകള്. മുസ്ലീം സ്ത്രീകള്‍ ചുരീദാറും തലയിലെ സ്കാര്‍ഫും ഷാളുമൊക്കെമാറ്റി പര്‍ദ്ദയും മഫ്തയുമൊക്കെയാക്കിയത് അത് ഇസ്ലാം വിരുദ്ധമായതുകൊണ്ടല്ല, സൌകര്യം കൊണ്ടും പുതിയ ഫാഷന്‍ കൊണ്ടും മാത്രവുമല്ല, താന്‍ മതത്തിന്റെ ഭാഗമായാല്‍ സംരക്ഷണത്തിനു മതമെങ്കിലുമുണ്ടാകും എന്ന അരക്ഷിതാ ബോധത്തില്‍ നിന്നു കൂടിയാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥയുടെ പ്രതിഭലനങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. ഭൂമിക്കു സമാന്തരമായി വരച്ചിരുന്ന ചന്ദനക്കുറികള്‍ ലംബമാകുന്നതും, കാവിയും കറുപ്പും വസ്ത്രങ്ങള്‍ വ്യാപകമാവുന്നതും, സിന്ദൂരത്തിലകങ്ങള്‍ എവിടേയും തിളങ്ങുന്നതും, ആള്‍ദൈവങ്ങള്‍ക്കു സ്വീകാര്യത കൂടുന്നതും, നാടുമുഴുവന്‍ പൊങ്കാലയുത്സവങ്ങള്‍ പൊടിപൊടിക്കുന്നതുമൊക്കെ കുറഞ്ഞകാലത്തിനുള്ളില്‍ വന്ന വലിയ മാറ്റങ്ങളാണല്ലോ? മതം എന്നതു ഇപ്പോള്‍ ഒരാശ്രയം എന്നതിനപ്പുറം ഒരു മദം അഥവാ ലഹരിയായി മാറുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് വാര്‍ത്തകള്‍.
ഇവയൊക്കെ മതത്തോട് ചേര്‍ന്ന കാര്യമാണെങ്കില്‍, മദ്യത്തോട് ചേര്‍ന്ന അവസ്ഥയും ഭിന്നമല്ല. ഇന്നു വഴിവക്കിലൊരു ആള്‍ക്കൂട്ടം കണ്ടാല്‍ ഉറപ്പിക്കാം അവിടൊരു ബിവറേജിന്റെ ഔട്ട്ലെറ്റ് ഉണ്ടെന്ന്. വാഹനാപകടങ്ങളും, അക്രമങ്ങളും കൂടുന്നതിനൊരു കാരണം മദ്യമാണെന്നു എല്ലാവര്ക്കും അറിയാം. അടുത്ത കാലത്തായി ഒട്ടുമിക്ക യാത്രയിലും ഏതെങ്കിലുമൊരു മദ്യപന് ഉണ്ടാക്കുന്ന പുകിലുകളില് എന്റെ യാത്ര താമസിക്കാറുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലം പോലീസ് സ്റ്റേഷനില്‍ രാത്രി പത്തുമണിയോടടുപ്പിച്ച് അരമണിക്കൂറോളം കളഞ്ഞതു മദ്യപിച്ചു കയറിയ ചില യുവാക്കളായിരുന്നു. ഒരു നിറഞ്ഞ ബസ്സുമുഴുവന്‍ ഒരാളുടെ പരാക്രമത്താല്‍ വിഷമിച്ചു. തിരുവനന്തപുരത്തു നിന്നും വിട്ട വണ്ടി കൊല്ലത്തെത്തുന്നതിനിടയില്‍ ഒരു മണിക്കൂറോളം വൈകിയതിനു ശേഷമാണീ ബുദ്ധിമുട്ടുകള്‍ എന്നതോര്‍ക്കണം. രാത്രിയായതിനാല്‍ പലരെയും അവസാന ബസ്സിന്റെ സമയം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കുറച്ചു നാള് മുന്‍പ് ഇതേ രീതിയിലെ മറ്റൊരു ബസ് അനുഭവം, നമ്മുടെ നാട്ടിലെ ആയുദ്ധപരിശീലനങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചിട്ട പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.
മദ്യവും മതം പോലെയാണ് ചിലര്‍ക്കു. ഒരാശ്രയം, ഒരു ധൈര്യം. ആദ്യം അതിന്റെ ചിറകില്‍ സംരക്ഷണം തേടും. പിന്നെ അതൊരു ലഹരിയായി മാറി അതിന്റെ ധൈര്യത്തിലായി അക്രമങ്ങള്‍. ഒന്നിനെ തിരഞ്ഞെടുക്കുന്നവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എന്നാല്‍ അടുത്ത ഘട്ടം ആക്രമണമായാലോ? പലതും അധികമാവുന്നതിന്റെ ദൂഷ്യങ്ങളാണ് നാമിന്നു കാണുന്നത്.
അധികമായിപ്പോയതിന്റെ കാര്യം പറയുമ്പോള്‍ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളുടെ കാര്യം പറയാതെ വയ്യ. ഈ കൊച്ചു ഭാഷയില്‍ ഇനിയും ഏഴോളം ചാനലുകള്‍ അണിയറയിലൊരുങ്ങുന്നു എന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. ടിവിയുടെ റിമോര്‍ട്ട് നമ്മളുടെ കയ്യിലുണ്ടെന്നതാണാകെയൊരു ആശ്വാസം. എങ്കിലും വാര്‍ത്തകളിലൂടെ പോയിപ്പോയി ആ യാത്ര നമുക്കൊരു ലഹരിയായി മാറുന്നതു നാം അറിയുന്നുവോ? നാം ചാനലുകള്‍ മാറ്റുന്നതു സത്യം തേടിയാകും. എന്നാല്‍ അതു ഓഫ് ചെയ്യുന്നതിനേക്കാള്‍ നല്ലതൊന്നും വേറെ കിട്ടില്ല എന്ന സത്യം നാം വിസ്മരിച്ചു പോകുന്നു. നിങ്ങള്‍ പ്രതികരണ ശേഷി മരിച്ചിട്ടില്ലാത്ത മനുഷ്യനാണെങ്കില്‍, നിങ്ങള്‍ക്കു നിങ്ങളുടെ പകലുകളെ ആവശ്യമുണ്ടെങ്കില്‍ രാവിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കരുത് എന്നാണ് എന്നോടൊരാള്‍ പറഞ്ഞതു. സുഖനിദ്രയാണു പ്രധാനമെങ്കില്‍ രാത്രിയില്‍ വാര്‍ത്ത കേള്‍ക്കരുതെന്നും.
ചുറ്റും നടക്കുന്നതറിഞ്ഞു മോശമായിപ്പോയവരേക്കാള്‍ കൂടുതല്‍ പേരൊന്നും ചുറ്റും നടക്കുന്നതറിയാതെ മോശമായിപ്പോയിട്ടില്ല എന്നതിനാല്‍ , നിങ്ങള്‍ക്കു നിങ്ങളുടെ ഉള്ളിലെ നന്മയെ കാത്തു സൂക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാര്‍ത്തകളേ ശ്രദ്ധിക്കരുതെന്നാണ് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നതു.
മതവും മദ്യവും മാധ്യമങ്ങളും ഒരേ സമയം മദവും (ലഹരി) ആയുധവുമാണ് പലര്‍ക്കും. അവ ഉപയോഗിച്ചു തീര്‍ക്കുന്ന മൃധങ്ങള്‍ (യുദ്ധങ്ങള്‍) സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു.
Wednesday, July 28, 2010
മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും മൃധവും.
Posted by
Irshad
at
7:49 PM
7
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Tuesday, July 13, 2010
ഗൂഗിള്‍ ന്യൂസ്
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് നമ്മെ
ബോധ്യപ്പെടുത്തുന്നുണ്ട് നമ്മുടെ മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ തന്നെയാണ്
ഇതിങ്ങനെയാക്കപ്പെടുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
വാര്‍ത്തകള്‍ അറിയാന്‍ ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നു http://news.google.com ആണു. വിവിധ മേഖലകളെയും വിഷയങ്ങളെയും വേര്‍തിരിച്ച് വാര്‍ത്തകള്‍ ചിട്ടയോടെ അടുക്കി അതു നമ്മുടെ മുന്നിലെത്തിക്കുന്നു. ഒരു വിഷയത്തിലെ വ്യത്യസ്ത മാധ്യമങ്ങളുടെ വ്യത്യസ്ത വീക്ഷണകോണുകളിലെ തലക്കെട്ടുകള്‍ ഒരു കുടക്കീഴില് നമുക്കു അതില്‍ കാണാം. വാര്‍ത്തകളെ അപഗ്രദ്ധിക്കുന്നവനു, ചിലര്‍ വാര്‍ത്തകള്‍ക്കൊപ്പം പകര്‍ന്നു നല്കുന്ന വൃത്തികെട്ട സംസ്കാരവും നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നേരുകളും കാണാം. ഒരേ വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വരുന്ന സമയവും ഉള്ളടക്കവും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വാര്‍ത്തയുടെ ഉറവിടവും, മാധ്യമ സിന്‍ഡിക്കേറ്റുകളേയും മനസ്സിലാക്കാം. വാര്‍ത്തകള്‍ക്കിടയില്‍ തന്നെ അപസര്‍പ്പക കഥകളെഴുതിക്കയറ്റേണ്ടതെങ്ങനെയെന്നു കാണിച്ചുതരുന്ന മുത്തശ്ശിമാരെയും, പച്ചക്കള്ളങ്ങള്‍ വെള്ളം തൊടാതെ വിളമ്പുന്നതെങ്ങനെയെന്നു കാട്ടിത്തരുന്ന വല്യേട്ടന്മാരെയും, പച്ചയും, കാവിയും, വെള്ളയും, ചുവപ്പും, നീലയുമൊക്കെ ഒറ്റക്കും ഇടകലര്‍ത്തിയും നമ്മെ ചിരിപ്പിക്കുകയും ഒപ്പം പ്രകോപിക്കുകയും ചെയ്യുന്ന കോമാളികളേയും നമുക്കു കാണാം. വാര്‍ത്തകളെ അപഗ്രധിക്കാനും സത്യം അറിയാനും ഇഷ്ടപ്പെടുന്ന കൂട്ടുകാരോട് ഞാനിതു പങ്കുവെക്കുന്നുവെന്നു മാത്രം.
ഇന്നിവിടെ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണില്‍ നിന്നും മതങ്ങളുടെയും രാഷ്ട്രീയത്തിന്റേയും പ്രസ്ഥാനങ്ങളുടേയും ഒന്നാം തൂണായി മാറീയിരിക്കുന്നു. ഇപ്പോള്‍ തീവ്രവാദ വേട്ടകളുടേയും വധ ഭീഷണികളുടേയും കാലം. പ്രതികളുടെയും പ്രസ്ഥാനങ്ങളുടെയും പേരിനനുസരിച്ചും സ്വാധീനത്തിനനുസരിച്ചും മിതഭാഷയും തീവ്രഭാഷയും മാറിവരുന്നതു നിങ്ങള്‍ക്കു ഇവിടെ കാണാം. പല സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു വലിയ ലക്ഷ്യത്തിലെത്തിക്കുന്നതു തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ നമുക്കു കണ്ടെത്താം. വിട്ടു കളയാന്‍ പാടില്ലാത്ത ചിലതു തമസ്കരിക്കുന്നതും, ഒരു ദിവസത്തിനുമേല്‍ കൊണ്ടു നടക്കേണ്ടാത്ത ചിലതു ആഴ്ചകളോളം വിവിധ രീതിയില്‍ വിവിധയിടങ്ങളില്‍ നിലനീര്‍ത്തുന്നതങ്ങനെയെന്നും നമുക്കിവിടെനിന്നും മനസ്സിലാക്കാം.
Posted by
Irshad
at
12:15 PM
8
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: ലേഖനം
Tuesday, June 22, 2010
മാറ്റേണ്ടതു വസ്ത്രമോ?
ഇന്നലെ വൈകിട്ടു ഏഷ്യാനെറ്റില്‍ നടന്ന ഒരു ‘മഫ്ത വിവാദം ചര്‍ച്ച‘യാണ് എന്നെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്നതു.
ഒരു മാസത്തിനുള്ളില്‍ മൂന്നാമതും കൊച്ചു കുട്ടികളുടെ മഫ്ത അഴിപ്പിക്കുന്ന സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാതെ വയ്യ. കൂടാതെ ഒരു ഫാദര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു, ‘സ്കൂള്‍ യൂണീഫോമിന്റെ ഭാഗമാണതു, അതു സ്കൂള്‍ തീരുമാനിക്കും, എന്തിനു മുസ്ലീംങ്ങള്‍ ഇതിടണമെന്നു വാശി പിടിക്കുന്നു എന്നു ചോദിക്കുകയുണ്ടായി. ഇതാണെന്നെ ഏറ്റവും വേദനിപ്പിച്ച സംഗതി. ഒഴിവാക്കാനാവാത്ത ഒരു മത ചിഹ്നത്തോട് എന്തിനു ഇത്ര അസഹിഷ്ണുത? മതചിഹ്നം ധരിക്കുന്ന അച്ഛന്മാരും കന്യാസ്ത്രീകളും തന്നെ ഇങ്ങനെ പറഞ്ഞാല്‍, വേറെ ഏതൊരു സമൂഹത്തെയാണ് ഇതു ബോധ്യപ്പെടുത്താനാവുക? ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധി ഒരു മുസ്ലീം ആയതിനാലാകും വ്യക്തമല്ലാത്ത മറുപടി പറഞ്ഞ് ഒഴിഞ്ഞു കളഞ്ഞു. ചര്‍ച്ചക്കു നേതൃത്വം നല്കിയവന്റെ ശ്രദ്ധ മഫ്ത നിരോധിച്ചതു അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന യാദാര്‍ത്ഥ്യത്തിലൂന്നാതെ, മഫ്ത ഒഴിവാക്കിയാല്‍ എന്താ നിങ്ങള്‍ക്ക് കുഴപ്പം എന്ന നിലയില്‍ പ്രശ്നം ഉയര്‍ത്തലായിരുന്നു.
ആദ്യ സംഭവങ്ങളില്‍ വൈദികരുടെ പൊതുജന മധ്യത്തിലെ സംസാരം ‘ഇതു ഒരാള്‍ക്കു പറ്റിയ കൈപ്പിഴ’ എന്ന നിലയിലായിരുന്നു. ടി.സിയില്‍ വിടുതല്‍ കാരണമായി ‘മഫ്ത ഇവിടെ അനുവദനീയമല്ല‘ എന്നെഴുതിയതു കൈപ്പിഴയെന്നു അംഗീകരിച്ചു സമൂഹം സമാധാനപരമായി മുന്നോട്ടു പോയി. പക്ഷെ വീണ്ടും അതു ഈ കേരള മണ്ണില്‍ തന്നെ ആവര്‍ത്തിക്കുന്നു. ഒടുവില്‍, ചെയ്തതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ചിലതു പറയാതെ വയ്യ.
ഫാദറിനോട് പറയാന്‍ ഞാനാഗ്രഹിച്ച മറുപടി “ഇതു മതേതര രാഷ്ട്രമായ ഇന്ത്യയാണ്” എന്നാണ്. അതില്കൂടുതല് എന്തു പറയാന്‍. നാടിന്റെ പൈതൃകം അറിയാത്തവനു നാട്ടുകാരനാവാനാവില്ല.
സര്‍ക്കാരിനോട് പറയാനാഗ്രഹിക്കുന്നത് “ഇന്ത്യന്‍ ഭരണഘടനക്കു മുകളിലാവരുത് സ്കൂളുകളുടെ നിയമങ്ങള്‍ എന്ന് സകലരെയും ബോധ്യപ്പെടുത്തിക്കൊടുക്കണം” എന്നും. തന്റെ വിശ്വാസ വസ്ത്രം ധരിക്കുന്ന കുട്ടിയ പുറത്താക്കുന്ന സ്കൂള്‍ നിയമമാണ് ഭാരതത്തില്‍ മാറ്റപ്പെടേണ്ടത്. അതു മാറ്റാന്‍ വയ്യാത്ത സ്കൂളുകള്‍ നടത്തേണ്ടതു ഭാരതത്തിലല്ല എന്നു ബോധ്യപ്പെടുത്തേണ്ടതു ഭരണകൂടമാണ്. മാറ്റപ്പെടുന്നതു വിദ്യാര്‍ത്ഥിയുടെ മാന്യമായ വസ്ത്രമായാല്‍ പിച്ചിച്ചീന്തപ്പെടുന്നതു നമ്മുടെ പൈതൃകങ്ങളാണ്. ചാനലുകാരുടെ ഉദ്ദേശങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു വേഗത്തില്‍ മനസ്സിലാവും. ചര്‍ച്ചകളിലൊക്കെ പെര്‍ഫോം ചെയ്യുന്നവനു മുഴുവന്‍ സമയവും സ്വയം നിയന്ത്രിക്കാനും ഒളിച്ചുവെക്കാനും കഴിഞ്ഞെന്നു വരില്ലല്ലോ? അതിനാല്‍ അതിനെക്കുറിച്ചു കൂറ്റുതലൊന്നും പറയുന്നില്ല.
പണ്ട് മുതലേ പല മതവിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ വിശ്വാസം അനുസരിച്ചുള്ള പ്രാര്‍ത്ഥനയും, ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഒരുവനു ഏറ്റവും പെട്ടെന്നു പ്രാപ്യമായ അവസ്ഥയില്‍ മുക്കിലും മൂലയിലും മതചിഹ്നങ്ങളും കാണാം. സ്വന്തം സ്ഥാപങ്ങളാണെങ്കില്‍ കൂടി പൊതു സ്ഥലത്തു മത ചിഹ്നങ്ങള്‍ എത്രമാത്രം പ്രദര്‍ശിപ്പിക്കാം എന്നു ഇക്കാലമത്രയും ആരും ചോദിക്കാഞ്ഞത് സമൂഹത്തിന്റെ മതനിരപേക്ഷതയാണെന്നു കാണണം നാം.
ഭക്ഷണത്തിനൊപ്പം സ്വന്തം വിശ്വാസവും കുട്ടികളുടെ അകത്തേക്കു കടത്തുന്ന സ്ഥാപനങ്ങളാണു പലതുമെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മുന്‍നിര്‍ത്തിയും, സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതു ഒരു തെറ്റല്ല എന്ന കാരണത്താലും പലരുടേയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നാം വിദ്യാര്‍ത്ഥികളെ അയച്ചു പോരുന്നു.
എന്നാല്‍ സ്വന്തം വിശ്വാസം സമൂഹത്തില്‍ കടത്തേണ്ടതു പൊതു വിദ്യാഭ്യാസത്തിനൊപ്പമല്ലെന്നു നാം തീരുമാനിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തിലെ ഫാസിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയ കടന്നുകയറ്റങ്ങളെ ചെറുത്തതുപോലെ തന്നെ സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെയും തടുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ മതം തിരിച്ചു സ്കൂളുകള്‍ നടത്തിയും മറ്റും നമുക്കു ഇതു പരിഹരിക്കാനാവില്ല. അവ വേലിക്കെട്ടുകള്‍ തീര്‍ക്കാനെ സഹായിക്കു.
“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. ഓരൊ ചെറിയ പൊതുജന കൂട്ടവും അങ്ങനെ തന്നെയാവണം. വിദ്യാര്‍ത്ഥിക്കൂട്ടങ്ങളും പൊതുജനവും പൊതു ഭരണവും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം അങ്ങനെയാവട്ടെ. ഒരു വിഭാഗത്തിന്റെ അടയാളങ്ങള്‍ അഴിച്ചെറിയാന്‍ ആവശ്യപ്പെടുന്നതു ആ വിഭാഗത്തെ പടിയടക്കുന്നതിന്റെ ഭാഗമായേ കാണാനാവൂ. തുണി പറിച്ചെറിയാന്‍ നാം ഒരു വ്യക്തിക്കു കൊടുക്കുന്ന സ്വാതന്ത്ര്യത്തോളമെങ്കിലും തുണിയുടുക്കുന്നവനും കിട്ടേണ്ടണ്ടതുണ്ട്?
പലര്‍ക്കും വിശ്വാസ പ്രചരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നു വേണം ഇപ്പോള്‍ മനസ്സിലാക്കാന്‍. അടിയുറച്ച വിശ്വാസിയിലേക്ക് മറ്റുള്ള വിശ്വാസങ്ങള്‍ കടത്തി വിടുകയെന്നതു ബുദ്ധിമുട്ടാണെന്ന് ബോധ്യമായതിനാലാകാം ഇപ്പോള്‍ മറ്റുള്ളവന്റെ വിശ്വാസം തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെടുന്നതു. മതങ്ങളെ അറിയാന്‍ അതിന്റെ ആശയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ മറ്റുള്ളവന്റെ മത ചിഹ്നങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു നമുക്കു ചേര്‍ന്നതല്ല.
ഒരുമാസത്തിനുള്ളില്‍ മഫ്ത അഴിപ്പിക്കുന്ന മൂന്നു സ്കൂളുകള്‍, മൂന്നും ഒരു പ്രത്യേക വിഭാഗത്തിന്റേതായതു യാദൃശ്ചികമെന്നു വിശ്വസിക്കാനാവുമോ? ചോദ്യപ്പേപ്പറില്‍ അക്ഷന്തവ്യമായ അപരാധമായ മതനിന്ദ പ്രകടിപ്പിച്ചതും, ചിന്‍വാദ് പാലവും കൂട്ടി വായിക്കുന്നവര്‍ക്ക് സന്ദേഹിക്കാന്‍ ഒരുപാടുണ്ട്.
നമ്മുടെ നാടിന്നെതിരെയുള്ളതും, ഇസ്ലാമിനെതിരെയുള്ള ആക്രമണങ്ങളും ഇന്നു വ്യാപകമാണ്. ബുദ്ധികൊണ്ടും ശക്തികൊണ്ടും. അമേരിക്കന്‍-ഇസ്രായേല്‍ കൂട്ടുകെട്ടുകള്‍ തങ്ങളുടെ സ്വാധീനവും സമ്പത്തും പരമാവധി ഇസ്ലാമിന്നെതിരായും സാമ്രാജ്യത്വ സംസ്ഥാപനത്തിനായും ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവിടങ്ങളില്‍ നിന്നു നമ്മുടെ നാട്ടിലേക്കെത്തുന്ന സമ്പത്തിനെയും കാര്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പരസ്പരം വിദ്വേഷം പ്രകടിപ്പിക്കുന്ന സമൂഹത്തിന്നിടയിലേക്കു കടന്നു കയറാനും എല്ലാവരേയും തറപറ്റിക്കാനും എളുപ്പമാണ്. അറിഞ്ഞോ അറിയാതെയോ നാം ആര്‍ക്കും പിണയാളാവാതിരിക്കുക. കാണാചരടുകള്‍ പകരം കൊണ്ടുപോകുന്നത് ഇവിടുത്തെ സമാധാന അന്തരീക്ഷമാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകരാവുക.
Posted by
Irshad
at
3:04 PM
24
പേരുടെ അഭിപ്രായങള്‍ ഇവിടെ